ദാന ചുഴലിക്കാറ്റ്; 8000ലേറെ ഗർഭിണികളെ ആശുപത്രിയിലേക്ക് മാറ്റി; പത്ത് ലക്ഷത്തോളം പേരെ ഒഴിപ്പിച്ച് ഒഡിഷ

ഇന്ന് രാത്രിയോടെ തീരം തൊടുന്ന ചുഴലിക്കാറ്റിന് മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയുണ്ടാകാമെന്ന് മുന്നറിയിപ്പ്

Update: 2024-10-24 05:15 GMT
Advertising

ഒഡിഷ: ദാന ചുഴലിക്കാറ്റ് ഭീതി നിലനിൽക്കുന്നതിനെ തുടർന്ന് പത്ത് ലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ച് ഒഡീഷ സർക്കാർ. 8000 ത്തോളം ഗർഭിണികളെ വീടുകളിൽ നിന്ന് ആശുപത്രികളിലേക്ക് മാറ്റി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുകയായിരുന്നു. ഇന്ന് രാത്രിയോടെ ഒഡിഷയിലെ പുരിക്കും ബംഗാളിലെ സാഗർ ദ്വീപിനുമിടയിൽ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ വരെ കരയിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രതപാലിക്കണമെന്നുമാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷക്കായി വൻ സംവിധാനങ്ങളാണ് ഒഡീഷ ഒരുക്കുന്നത്.

ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള 14 ജില്ലകളിലെ വിവിധയിടങ്ങളിൽ നിന്നായി വൻ തോതിൽ ജനങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് ഒഴിപ്പിച്ചു.10 ലക്ഷത്തോളം ജനങ്ങളെയാണ് ഒഴിപ്പിച്ചത്. ഇതിനൊപ്പം 8647 ഗർഭിണികളെയാണ് ആശുപത്രികളിലേക്ക് മാറ്റിയത്.

6000 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണവും മരുന്നും മറ്റ് ദുരിതാശ്വാസ കിറ്റുകളുമൊരുക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് , ഫയർ സർവീസസ് എന്നിവയിൽ നിന്നുള്ള 288 രക്ഷാപ്രവർത്തന സംഘങ്ങളെയാണ് രക്ഷാപ്രവർത്തനങ്ങൾക്കടക്കം നിയോഗിച്ചിരിക്കുന്നത്.

ശക്തമായ കാറ്റിന് സാധ്യതയുള്ള തീരപ്രദേശങ്ങളും ശക്തമായ മഴ പ്രതീക്ഷിക്കുന്ന ഉൾനാടൻ ജില്ലകളും കനത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. തീരദേശ മേഖലയിൽ, 3,000-ലധികം പ്രദേശങ്ങളെ അപകടസാധ്യതയുള്ള സ്ഥലങ്ങളായി കണ്ടെത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News