'ഇന്ന് പട്ടികൾക്ക് പോലും ബി.എ ബിരുദം ലഭിക്കും'; ഡി.എം.കെ നേതാവിന്റെ പരാമർശം വിവാദത്തിൽ

നീറ്റ് പരീക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഡി.എം.കെ നേതാവ് ആർ.എസ് ഭാരതി നടത്തിയ പരാമർശമാണ് വിവാദമായത്.

Update: 2024-07-04 10:27 GMT
Advertising

ചെന്നൈ: നീറ്റ് പരീക്ഷക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ഡി.എം.കെ നേതാവ് ആർ.എസ് ഭാരതി നടത്തിയ പരാമർശം വിവാദമാവുന്നു. തമിഴ്‌നാട്ടിൽ വിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കിയത് ദ്രാവിഡ പ്രസ്ഥാനമാണെന്ന് പറഞ്ഞ ഭാരതി അതിനെക്കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായത്. ഇന്ന് പട്ടികൾക്ക് പോലും ബി.എ ബിരുദം ലഭിക്കുന്ന അവസ്ഥയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നീറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ വിദ്യാർഥി വിഭാഗം സെക്രട്ടറിയും കാഞ്ചീപുരം എം.എൽ.എയുമായ എഴിലരശന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഭാരതിയുടെ പരാമർശം.

''ഞാൻ ബി.എൽ ബിരുദധാരിയായ അഭിഭാഷകനാണ്. എഴിലരശൻ ബി.ഇ, ബി.എൽ ബിരുദക്കാരനാണ്. ഇതൊന്നും എതെങ്കിലും കുലത്തിൽനിന്നോ ഗോത്രത്തിൽനിന്നോ വന്നതല്ല. ഞാൻ ബി.എക്ക് പഠിക്കുമ്പോൾ നഗരത്തിൽ ഒരാൾ മാത്രമാണ് അത് പഠിച്ചിരുന്നത്. അവർ വീടിന് മുന്നിൽ പേരെഴുതിയ ബോർഡ് വെക്കുമായിരുന്നു. ഇന്ന് നഗരത്തിൽ എല്ലാവരും ഡിഗ്രിക്ക് പഠിക്കുകയാണ്, ഒരു പട്ടിക്ക് പോലും ബി.എ ഡിഗ്രി ലഭിക്കും. ഈ പുരോഗമനത്തിന് പിന്നിൽ ദ്രാവിഡ പ്രസ്ഥാനമാണ്''-ആർ.എസ് ഭാരതി പറഞ്ഞു.

ഭാരതിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ഭാരതിയുടെ പ്രസ്താവന തമിഴിനാട്ടിലെ മുഴുവൻ വിദ്യാർഥികളെയും അപമാനിക്കുന്നതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News