'വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ?': അമിത് ഷായ്‌ക്കെതിരെ ഡി.എം.കെ

ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് തമിഴിസൈയെ അമിത് ഷാ പരസ്യമായി ശാസിച്ചത്

Update: 2024-06-12 16:16 GMT
Editor : rishad | By : Web Desk
Advertising

ചെന്നൈ: ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവും തെലങ്കാന മുൻ ഗവർണറുമായിരുന്ന തമിഴിസൈ സൗന്ദർരാജനെ പരസ്യമായി ശാസിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഡി.എം.കെ. 

തമിഴ്നാട്ടിലെ ഒരു പ്രമുഖ വനിതാ നേതാവിനെ പരസ്യമായി ശാസിക്കുന്നത് മര്യാദയാണോ എന്നാണ് ഡിഎംകെയുടെ ചോദ്യം. 'തമിഴകത്തെ ഒരു പ്രമുഖ വനിതാ രാഷ്ട്രീയക്കാരിയെ വേദിയിലിരുത്തി കടുത്ത വാക്കുകളോ ഭീഷണിപ്പെടുത്തുന്ന ശരീരഭാഷയോ പ്രകടിപ്പിക്കുന്നത് മര്യാദയാണോ? എല്ലാവരും ഇത് കാണുമെന്ന് അമിത് ഷായ്ക്ക് അറിയില്ലേ? ഇത് വളരെ മോശം ഉദാഹരണമാണ്''- ഡി.എം.കെ വക്താവ് അണ്ണാദുരൈ പറഞ്ഞു.

ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഭവം. അമിത് ഷായെ അഭിവാദ്യം ചെയ്ത് ഇരിപ്പിടത്തിലേക്ക് നടന്നു പോകുന്ന തമിഴിസൈയെ തിരികെ വിളിച്ചാണ്, അമിത് ഷാ ശാസിക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.  ഈ സമയം ബി.ജെ.പി നേതാവ് വെങ്കയ്യ നായിഡുവും അമിത് ഷായുടെ തൊട്ടടുത്ത് ഉണ്ടായിരുന്നു.  പാർട്ടിയുടെ തമിഴ്‌നാട് ഘടകത്തിലെ ചേരിപ്പോരിനെച്ചൊല്ലിയാണ് അമിത് ഷായുടെ ശാസന എന്നാണ് പറയപ്പെടുന്നത്. ഗൗരവമായി തോന്നുന്ന രീതിയിലാണ് ഷാ സംസാരിക്കുന്നത്.

തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയെ തമിഴിസൈ സൗന്ദർരാജൻ വിമർശിച്ചിരുന്നു. ഇക്കാര്യത്തിലാണ് അമിത് ഷായുടെ പരസ്യമായ താക്കീതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച രീതിയിൽ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല. വൻ ആരവത്തോടെ കോയമ്പത്തൂരിൽ മത്സരിച്ച അണ്ണാമലൈക്കും വിജയിക്കാനായിരുന്നില്ല. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News