രാമക്ഷേത്ര ഭരണസമിതിയിലോ ഗുരുവായൂർ ദേവസ്വം ബോർഡിലോ അഹിന്ദുക്കളെ ഉൾപ്പെടുത്താൻ കഴിയുമോ?; വഖഫ് ബില്ലിനെതിരെ കെ.സി വേണുഗോപാൽ

കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു ആണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.

Update: 2024-08-08 10:12 GMT
Advertising

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ എം.പി. അയോധ്യയിലെ രാമക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂർ ദേവസ്വം ബോർഡിലും അഹിന്ദുക്കളെ ഉൾപ്പെടുത്താൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ബിൽ ഭരണഘടനക്ക് എതിരായ ആക്രമണമാണെന്നും അദ്ദേഹം ലോക്‌സഭയിൽ പറഞ്ഞു. വഖഫ് ബോർഡുകളിൽ മുസ്‌ലിം ഇതരരെ ഉൾപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വേണുഗോപാലിന്റെ വിമർശനം.

മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ പഠിപ്പിച്ച പാഠം നിങ്ങൾ തിരിച്ചറിഞ്ഞില്ല. ഫെഡറൽ സംവിധാനത്തിന് നേരെയുള്ള ആക്രമണമാണിത്. ആരാധാനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയേറ്റമാണ്. അടുത്തതായി നിങ്ങൾ ക്രിസ്ത്യാനികൾക്കും ജെയ്‌നൻമാർക്കും പിന്നാലേയും പോകുമെന്നും ഇത്തരം ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ഇന്ത്യയിലെ ജനങ്ങൾ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി കിരൺ റിജിജു ആണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നീതി ലഭിക്കാത്ത മുസ് ലിം സഹോദരങ്ങൾക്ക് ഈ ബില്ല് നീതി നൽകും. ന്യൂപക്ഷങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനല്ല ബില്ല് കൊണ്ടുവരുന്നത്. വഖഫ് കൗൺസിലിന്റെയും ബോർഡിന്റെയും ശാക്തീകരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബിൽ പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. ഭരണഘടനയുടെ 30-ാം വകുപ്പിന്റെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. കൂടിയാലോചനകളില്ലാതെ അജണ്ടകൾ നടപ്പാക്കരുതെന്ന് എൻ.സി.പി എം.പി സുപ്രിയ സുലെ പറഞ്ഞു. ബിൽ പിൻവലിക്കുകയോ സ്ഥിരം സമിതിക്ക് വിടുകയോ ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News