ബിഎൻഎസിനെ കുറിച്ച് സംശയം ചോദിച്ച അഭിഭാഷകയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ

പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ട പെൺകുട്ടി രണ്ട് മാസം മുമ്പാണ് ഇയാളെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Update: 2024-09-07 11:17 GMT
Advertising

റായ്പൂർ: അഭിഭാഷകയെ ബലാത്സംഗം ചെയ്ത പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ റായ്പൂർ ചന്ദ്ഖുഡിയിലെ പൊലീസ് അക്കാദമിയിലെ കോൺസ്റ്റബിൾ ചന്ദ്രമണി ശർമ (29) ആണ് അറസ്റ്റിലായത്. യുവ അഭിഭാഷകയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

സെപ്തംബർ നാല്, അഞ്ച് തിയതികളിലാണ് കേസിനാസ്പദമായ സംഭവം. പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സൻഹിതയിലെ (ബിഎൻഎസ്) ചില വ്യവസ്ഥകളെ കുറിച്ച് അറിയാനായി പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ട പെൺകുട്ടി രണ്ട് മാസം മുമ്പാണ് ഇയാളെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

അഭ്യർഥന സ്വീകരിച്ച കോൺസ്റ്റബിൾ അഭിഭാഷകയുടെ ഓഫീസിലെത്തുകയും ചെയ്തു. പിന്നീട്, കാറിൽ തന്നോടൊപ്പം വരാൻ ആവശ്യപ്പെടുകയും നയാ റായ്പൂരിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയും ചെയ്തു. പിന്നീട് ഒരു വാടക വീട്ടിൽവച്ച് വീണ്ടും ബലാത്സംഗത്തിനിരയാക്കി.

സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയിൽ പൊലീസുകാരനെതിരെ മാന പൊലീസ് സ്റ്റേഷനിൽ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബിഎൻസ് 62, 351(2) വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി മാന പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് ഭവേഷ് ഗൗതം പറഞ്ഞു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News