സമരം ശക്തമാക്കി ഹരിയാനയിലെ സൂര്യകാന്തി കർഷകർ; പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ

മഹാപഞ്ചായത്തിന് പിന്നാലെ ഡൽഹിയിലേക്കുള്ള ദേശീയ പാതയിൽ കർഷകർ സമരം ആരംഭിച്ചു

Update: 2023-06-12 15:36 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി:  മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയിൽ സൂര്യകാന്തി കർഷകർ നടത്തുന്ന സമരം ശക്തമാകുന്നു. മഹാപഞ്ചായത്തിന് പിന്നാലെ ഡൽഹിയിലേക്കുള്ള ദേശീയ പാതയിൽ കർഷകർ സമരം ആരംഭിച്ചു. സമരത്തിന് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ മഹാപഞ്ചായത്തിൽ പങ്കെടുത്തു.

കിലോയ്ക്ക് 64 രൂപ താങ്ങുവില പ്രഖ്യാപിച്ച് വിള സർക്കാർ ഏറ്റെടുക്കണമെന്നാണ് സൂര്യകാന്തി കർഷകരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഹരിയാനയിൽ സൂര്യകാന്തി കർഷകരുടെ സമരം തുടരുന്നത്. മിനിമം താങ്ങുവില നിയമം വഴി നടപ്പാക്കിയില്ല എങ്കിൽ രാജ്യ വ്യാപക സമരം നടത്തുമെന്നാണ് ഹരിയാനയിലെ പിപ്ലിയില്‍ ചേർന്ന മഹാ പഞ്ചായത്തിൽ കർഷകർ പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി കർഷക നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം നൽകാമെന്ന് അറിയിച്ച അധികൃതർ പിന്നീട് വാക്കു മാറ്റിയതോടെയാണ് സമരം ദേശീയപാത 44ലേക്ക് മാറിയത്. ജൂൺ ആറിന് ഇതേ ദേശീയപാത കർഷകർ ഉപരോധിച്ചിരുന്നു. സമരത്തിന് പിന്തുണയുമായി ഗുസ്തി താരം ബജ്‌രംഗ് പൂനിയ മഹാപഞ്ചായതിൽ പങ്കെടുത്തു. താനും കർഷക കുടുംബത്തിൽ നിന്നായതിനാൽ കർഷകരെ പിന്തുണയ്ക്കുന്നു എന്ന് ബജ്‌രംഗ് പൂനിയ വ്യക്തമാക്കി.

എണ്ണായിരം സൂര്യകാന്തി കർഷകർക്ക് 29 കോടി രൂപ ഇന്നലെ ഹരിയാന സർക്കാർ വിതരണം ചെയ്തിരുന്നു. മിനിമം താങ്ങുവില സംബന്ധിച്ച് സർക്കാർ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിൽ സമരം തുടരാൻ ആണ് കർഷക സംഘടനകളുടെ തീരുമാനം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News