ടാർഗറ്റ് തികയ്ക്കാനായില്ല; ജീവനക്കാരെ നായ്ക്കളെപ്പോലെ ചങ്ങലയിട്ട് നടത്തിച്ചതായി ആരോപണം
കഴുത്തിൽ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം


എറണാകുളം: ടാർഗറ്റ് തികയ്ക്കാത്തതിനാൽ ജീവനക്കാർക്ക് നേരെ പീഡനമെന്ന് ആരോപണം. കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡിനെതിരെയാണ് ആരോപണം. കഴുത്തിൽ ചങ്ങല കെട്ടി നായ്ക്കളെപ്പോലെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാരെ നഗ്നരാക്കി മര്ദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ആരോപണത്തിൽ തൊഴിൽ വകുപ്പ് അന്വേഷണം തുടങ്ങി.
മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് നടത്തിയത്. ഇതിനെതിരെ അടിയന്തരമായി കർശനനടപടിയുണ്ടാകുമെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.
ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡിൽ തൊഴിൽ പീഡനം നേരിട്ടതായി പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രചരിക്കുന്ന വീഡിയോ എവിടെ നിന്നാണെന്ന് അന്വേക്ഷിക്കുമെന്നും പാലാരിവട്ടം എസ്ഐ രൂപേഷ് പറഞ്ഞു. തങ്ങളുടെ സ്ഥാപനത്തിൽ ഇങ്ങനെയൊരു പീഡനം നടന്നതായി അറിവില്ലെന്ന് ജീവനക്കാരും പ്രതികരിച്ചു. അതേസമയം, സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.