'എന്തിനാണ് പണിമുടക്ക്?' 'ഉത്തരംമുട്ടി തടിതപ്പിയോ?'- വിശദീകരണവുമായി ഡി.വൈ.എഫ്.ഐ നേതാവ്

എന്തിനാണ് പണിമുടക്കെന്ന് ബൈക്കിലെത്തിയ യുവാക്കൾ ചോദിക്കുമ്പോൾ ഡി.വൈ.എഫ്.ഐ ചുണ്ടേൽ മേഖലാ സെക്രട്ടറി പ്രജീഷ് പൊലീസ് വാഹനത്തിന്റെ ഹോണടി കേട്ട് തിരിഞ്ഞുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Update: 2022-03-29 16:25 GMT
Editor : Shaheer | By : Web Desk
Advertising

ദേശീയ പണിമുടക്ക് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ലാതെ മുങ്ങിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ നേതാവ്. കൽപറ്റ സ്വദേശിയും ഡി.വൈ.എഫ്.ഐ ചുണ്ടേൽ മേഖലാ സെക്രട്ടറിയുമായ പ്രജീഷ് ആണ് വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയത്.

ബൈക്കിലെത്തിയ യാത്രക്കാരുമായി സമരത്തെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് പൊലീസ് വാഹനത്തിൽനിന്ന് ഹോണടി കേട്ടത്. പൊലീസുമായി സംസാരിച്ചു തിരിച്ചുവന്ന് യുവാക്കളോട് സംസാരം പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവർ പോകുകയായിരുന്നുവെന്നും പ്രജീഷ് പറഞ്ഞു. വീഡിയോയിലെ മുഴുവൻ ഭാഗം ഒഴിവാക്കുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

എന്തിനാണ് പണിമുടക്കെന്ന് ഒരു വഴിയാത്രക്കാരൻ ചോദിക്കുമ്പോൾ ഉത്തരംമുട്ടി ഞാൻ തടിതപ്പിയെന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. അരാഷ്ട്രീയവാദികളും തൊഴിലാളിവിരുദ്ധരും ചില തൽപ്പരകക്ഷികളും ചേർന്ന് വിഡിയോ തൊഴിലാളികൾക്കെതിരെയും ദേശീയ പണിമുടക്കിനെതിരെയുമുള്ള ആയുധമായി ഉപയോഗിക്കുകയാണ്. കൃത്യമായി തന്നെ സമരത്തിന്റെ ഓരോ ലക്ഷ്യങ്ങളെക്കുറിച്ചും തൊഴിലാളി സമരങ്ങളുടെ അവശ്യകതയെക്കുറിച്ചും തൊഴിലാളി പോരാട്ടങ്ങൾ നേടിയെടുത്ത അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരായവർ തന്നെയാണ് ഞാനടക്കം സമരം ചെയ്യുന്ന ഈ നാട്ടിലെ എല്ലാ തൊഴിലാളികളും. അതുതന്നെയാണ് പണിമുടക്ക് ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ച ജനങ്ങളോടും ആ യുവാക്കളോടും ഞങ്ങൾ സംവദിച്ചതും-പ്രജീഷ് കൂട്ടിച്ചേർത്തു.

പ്രജീഷിന്റെ വിശദീകരണക്കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഞാൻ പ്രജീഷ്.

വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തിൽനിന്നുള്ള തൊഴിലാളിയാണ്. എന്റെ പേരിലുളള ഒരു വിഡിയോ ഇപ്പോൾ ഈ നാട്ടിലെ അരാഷ്ട്രീയവാദികളും തൊഴിലാളിവിരുദ്ധരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ചോദിക്കുമ്പോൾ എനിക്ക് ഉത്തരം മുട്ടി ഞാൻ തടിതപ്പി എന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. അരാഷ്ട്രീയവാദികളും തൊഴിലാളിവിരുദ്ധരും ചില തൽപ്പരകക്ഷികളും ചേർന്ന് ഈ വിഡിയോ തൊഴിലാളികൾക്കെതിരെയും ദേശീയ പണിമുടക്കിനെതിരെയുമുള്ള ഒരു ആയുധമായി ഉപയോഗിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു വിശദീകരണ കുറിപ്പ് എഴുതേണ്ടി വരുന്നത്.

കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന അത്യന്തം മനുഷ്യത്വവിരുദ്ധമായ നയങ്ങൾ ബാധിക്കുന്ന യുവാവും തൊഴിലാളിയുമായ ലക്ഷക്കണക്കിന് പേരുടെ പ്രതിനിധിയാണ് ഞാൻ. തോട്ടം തൊഴിലാളികളുടെ ചരിത്രപരമായ പല തൊഴിൽ സമരങ്ങൾ നടത്തിയ ചരിത്ര ഭൂമിയായ എന്റെ നാട്ടിൽ സി.പി.ഐ.എമ്മുകാരും സി.പി.ഐക്കാരും കോൺഗ്രസ്സുകാരും മുസ്‌ലിം ലീഗുകാരും സംയുക്ത തൊഴിലാളി യൂനിയനിലെ എല്ലാ പ്രവർത്തകരുടെയുമൊപ്പം പണിമുടക്ക് ദിനത്തിൽ, ഈ പണിമുടക്കിന്റെ ആവശ്യകതയെ കുറിച്ചു സംസാരിക്കുന്നവരിൽ ഒരാളായിരുന്നു ഞാൻ. വാഹനങ്ങൾക്ക് കൈകാണിച്ചു നിർത്തി, പണിമുടക്കിനോട് അഞ്ച് മിനുട്ട് സഹകരിച്ച് ഈ പണിമുടക്കിന്റെ മുദ്രാവാക്യങ്ങളും ലക്ഷ്യങ്ങളും വിശദീകരിക്കുകയും സഹകരിക്കാൻ അഭ്യർത്ഥിക്കുക്കയുമാണ് ഞാനടക്കമുള്ളവർ ചെയ്തിരുന്നത്. അസാധാരണമായ വിധം പണിമുടക്ക് ദിനം ആഘോഷിക്കാൻ വേണ്ടി ചുരം കയറിവരുന്ന ടൂറിസ്റ്റുകളുടെ പ്രവാഹമായിരുന്നു ഇന്നലെ.

ഈയവസരത്തിലാണ് ബൈക്കിൽ വന്ന യാത്രക്കാരുമായ സംഭാഷണം. അവരോടു സമരത്തെക്കുറിച്ചു വിശദീകരിക്കാൻ തുടങ്ങുന്ന സമയത്താണ് തൊട്ടപ്പുറത്ത് പൊലീസ് വാഹനം വരികയും പൊലീസ് വാഹനത്തിന്റെ ഹോണടിച്ച് എന്നെ വിളിക്കുകയും ചെയ്യുന്നത്. എന്നെയാണോ എന്നുറപ്പിക്കാൻ ഞാൻ തിരിഞ്ഞുനോക്കുന്നത് ആ വിഡിയോയിൽ തന്നെ കാണാം. എന്നെ തന്നെ ആണെന്ന് മനസ്സിലാക്കിയപ്പോൾ ചുണ്ടേൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിക്കുന്ന ആളെന്ന നിലയിൽ എനിക്ക് ആ സംഭാഷണം പൂർത്തിയാക്കാൻ കഴിയാതെ പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അങ്ങോട്ട് പോകേണ്ടി വന്നു. ആ കാണുന്നതാണ് മറ്റൊരു രീതിയിൽ ഇന്ന്, ഇങ്ങനെയൊരു വിഡിയോയായി വളരെ ബോധപൂർവം പ്രചരിപ്പിക്കപ്പെടുന്നത്. തിരിച്ചുവന്ന് ആ യുവാക്കളോട് സംസാരം പൂർത്തിയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവർ പോവുകയാണ് ഉണ്ടായത്. ആ വിഡിയോയിലെ മുഴുവൻ ഭാഗം ഒഴിവാക്കിയതുകൊണ്ടുതന്നെ സത്യാവസ്ഥ വിശദീകരിക്കാൻ ഞാൻ ഇപ്പോൾ ബാധ്യസ്ഥനുമാണ്.

സമരം ആരംഭിച്ച് ഇന്നലെ രാവിലെ എട്ടു മണിമുതൽ വൈകുന്നേരം ആറുമണിവരെ ഇതേ രീതിയിൽ വാഹങ്ങളിൽ വന്ന പതിനായിരക്കണക്കിന് യാത്രക്കാരുമായി ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. കൃത്യമായി തന്നെ സമരത്തിന്റെ ഓരോ ലക്ഷ്യങ്ങളെക്കുറിച്ചും തൊഴിലാളി സമരങ്ങളുടെ അവശ്യകതയെക്കുറിച്ചും തൊഴിലാളി പോരാട്ടങ്ങൾ നേടിയെടുത്ത അവകാശങ്ങളെക്കുറിച്ചും ബോധവന്മാരായവർ തന്നെയാണ് ഞാനടക്കം സമരം ചെയ്യുന്ന ഈ നാട്ടിലെ എല്ലാ തൊഴിലാളികളും. അത് തന്നെയാണ് പണിമുടക്ക് ആഘോഷിക്കാൻ ഇറങ്ങിത്തിരിച്ച ജനങ്ങളോട്, പ്രത്യേകിച്ചു യുവാക്കളോട് ഞങ്ങൾ സംവദിച്ചതും.

Full View

സത്യത്തിനു മുന്നേ നുണകൾ പറക്കുന്ന സത്യാനന്തര കാലത്ത്, ഇത്രയും പ്രധാനപ്പെട്ട ഒരു സമരത്തെ ഇകഴ്ത്തിക്കാണിക്കാൻ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായാണ് വളരെ ഏകപക്ഷീയമായ ഈ വിഡിയോ പ്രചരിപ്പിക്കപ്പെടുന്നത്. സമരത്തിൽ എന്നോടൊപ്പം പങ്കെടുത്ത കൊൺഗ്രസ്സുകാരുടെ അനുഭാവികളായവരുടെ അടുത്തുനിന്ന് പോലും ഈ വിഡിയോ പ്രചരിപ്പിക്കപ്പെടുന്ന കാണുമ്പോൾ സഹതാപമാണ് തോന്നുന്നത്. തൊഴിൽസമരങ്ങൾ കൊണ്ട് നേടിയെടുത്തതാണ് ഈ നാട്ടിലെ തൊഴിലാളികൾ ഇന്ന് അനുഭവിക്കുന്ന എല്ലാ നേട്ടങ്ങളും അവകാശങ്ങളും എന്ന പൂർണബോധ്യമുള്ള ഒരു തൊഴിലാളി എന്ന നിലയിൽ ഇത്തരം കുപ്രചാരണങ്ങൾ എന്നെ ബാധിക്കുന്നില്ലെങ്കിൽ പോലും, സമരത്തെ അപഹാസ്യമാക്കി ചിത്രീകരിക്കാൻ നിരന്തരമായി ശ്രമിക്കുന്ന അരാഷ്ട്രീയ വലതുപക്ഷബോധത്തെ ഞങ്ങൾ തൊഴിലാളികൾ ചെറുക്കേണ്ടതുണ്ട്.

സത്യം മനസിലാക്കി, ഈ സമരത്തിനെതിരെ നടക്കുന്ന ഇത്തരം കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും സമരം ചെയ്യുന്ന തൊഴിലാളികളുടെ ഒപ്പം അണിനിരക്കണമെന്നും മുഴുവൻ ആളുകളോടും ഞാൻ അഭ്യർത്ഥിക്കുന്നു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News