എംപുരാൻ സിനിമക്കെതിരായ സംഘ്പരിവാർ സൈബറാക്രമണത്തിൽ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ
ഗുജറാത്തിൽ സംഘ്പരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടിയ വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പർശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് ഇപ്പോൾ നടക്കുന്ന സൈബറാക്രമണം തെളിയിക്കുന്നതെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.


തിരുവനന്തപുരം: എംപുരാൻ സിനിമ റിലീസ് ചെയ്തതിന് ശേഷം സംഘ്പരിവാർ കോർണറുകളിൽ നിന്ന് വരുന്ന അധിക്ഷേപങ്ങളിലും സിനിമക്കും അണിയറ പ്രവർത്തകർക്കും എതിരെ നടക്കുന്ന സൈബറാക്രമണങ്ങളിലും പ്രതിഷേധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗുജറാത്തിൽ സംഘ്പരിവാർ വാളും തൃശൂലവുമായി അഴിഞ്ഞാടി നടത്തിയ വംശഹത്യയെ ഒരു കലാസൃഷ്ടിയിലൂടെ സ്പർശിക്കുമ്പോൾ പോലും അവർ എത്ര അസ്വസ്ഥമാണ് എന്നാണ് ഇപ്പോൾ നടക്കുന്ന സൈബറാക്രമണം തെളിയിക്കുന്നത്.
തങ്ങളുടെ രാഷ്ട്രീയത്തെ വിമർശിക്കുന്ന സിനിമയോടുള്ള ആരോഗ്യപരമായ വിയോജിപ്പ് പോലുമല്ല, മലയാളികളുടെ അഭിമാനമായ രാജ്യം ആദരിച്ച മഹാനടനായ മോഹൻലാലിനെയും പൃഥ്വിരാജിനെയും മുരളി ഗോപിയേയും ആന്റണി പെരുമ്പാവൂരിനെയുമൊക്കെ കേട്ടാലറക്കുന്ന തെറി അഭിഷേകവും, വർഗീയ അധിക്ഷേപങ്ങളുമാണ് നടത്തുന്നത്. കേരളത്തെ അപമാനിക്കാൻ കേരള സ്റ്റോറി എന്നൊരു പ്രൊപ്പഗാണ്ട പടച്ചു വിട്ടപ്പോൾ '100% ഫാക്ട്' എന്ന് സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്തവരാണ് ഇപ്പോൾ പൃഥ്വിരാജിനെയും മോഹൻലാലിനെയുമൊക്കെ തെറി പറയുന്നത്.
ബാബരി സംഭവത്തിന് ശേഷം ഇന്ത്യയിൽ ഏറ്റവും വിധ്വംസകമായ വർഗീയ കലാപവും വംശഹത്യയുമായിരുന്നു 2002-ൽ നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ ഗുജറാത്തിൽ നടമാടിയത്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെയും നേതാക്കളുടെയും അനുഗ്രഹാശിസുകളോടെ ഹിന്ദുത്വ തീവ്രവാദികൾ മുസ്‌ലിംകൾക്ക് നേരെ ക്രൂരമായ ആക്രമണ പരമ്പരയും കൊലപാതകവും അഴിച്ചു വിട്ടു. തന്നെ രണ്ട് ദിവസം ജയിൽ മോചിതനാക്കിയാൽ ഇനിയും ആയിരക്കണക്കിന് മുസ് ലിംകളെ കൊന്നിട്ട് വരാം എന്ന് ആഹ്ലാദത്തോടെ അലറിയ ബാബു ബംജ്രംഗിയെ പോലുള്ള വംശഹത്യയിലെ പ്രതികളെ ഇന്നും സംരക്ഷിക്കുന്ന ഭരണകൂടമാണ് ഗുജറാത്തിലെ ബിജെപി സർക്കാർ. വംശഹത്യാ കാലത്ത് മുസ് ലിം സ്ത്രീകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട സംഘികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയക്കാൻ ശ്രമിച്ച ഗുജറാത്ത് സർക്കാർ നടപടി രാജ്യം കണ്ടു.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഇന്ന് രാജ്യം ഭരിക്കുന്ന കാലത്ത്, എല്ലാ എതിർ ശബ്ദങ്ങളെയും നിഷ്കരുണം ഇല്ലാതാക്കുകയോ വില കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന ഈ കാലത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഈ അക്രമണോത്സകതയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടെങ്കിൽ, തുറന്ന് കാണിച്ചിട്ടുണ്ടെങ്കിൽ അവർ ഉറപ്പായും അഭിനന്ദനം അർഹിക്കുന്നു. മുരളി ഗോപി എന്ന എഴുത്തുകാരനും പൃഥ്വിരാജ് സുകുമാരൻ എന്ന സംവിധായകനും ആന്റണി പെരുമ്പാവൂർ എന്ന നിർമാതാവിനും മലയാളികളുടെ സ്വകാര്യ അഭിമാനം മോഹൻ ലാലിനും എംപുരാൻ സിനിമയുടെ എല്ലാ അണിയറ പ്രവർത്തകരേയും ഡിവൈഎഫ്ഐ അഭിനന്ദിച്ചു. സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ല. മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.