സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം: തൊഴിൽ വകുപ്പ് സർക്കുലർ

നിർദേശം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് മന്ത്രി വി. ശിവൻകുട്ടി

Update: 2025-03-14 14:57 GMT
v sivankutty
AddThis Website Tools
Advertising

തിരുവനന്തപുരം: സംസ്ഥാനത്തെ കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കാനാവശ്യമായ കുട, കുടിവെള്ളം, മറ്റു അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്തുനിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.

വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണം.

മിനിമം വേതനം, ഓവർടൈം വേതനം, അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റു ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News