സംസ്ഥാനത്ത് ദുരിത പെയ്ത്ത് തുടരുന്നു; നിരവധിയിടങ്ങളിൽ വൻ നാശനഷ്ടം

നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

Update: 2024-05-28 10:53 GMT
Advertising

കോഴിക്കോട്: സംസ്ഥാനത്ത് തകർത്ത് പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങൾ. കോട്ടയം നട്ടാശേരിയിൽ വീടിനു മുകളിലേക്ക് മരം വീണ് മേൽക്കുര തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാലാ സിവിൽ സ്റ്റേഷന് സമീപത്തെ അങ്കണവാടിയിൽ വെള്ളം കയറി. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിൽ ​​​​ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

അടുത്ത മൂന്നു മുതൽ നാലു ദിവസത്തിനകം കേരളത്തിൽ കാലാവർഷം എത്തിയേക്കും. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി അടുത്ത 7 ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

തുടർച്ചയായി പെയ്ത കനത്തമഴയിൽ എറണാകുളം ജില്ലയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര നഗരസഭയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി.കാക്കനാട് പാട്ടുപുര നഗറിൽ മണ്ണിടിഞ്ഞു വീണു. ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന് സമീപം കെഎസ്ആർടിസി ബസിന് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. വെള്ളക്കെട്ടിൽ ജില്ലയിൽ ഗതാഗതം സ്തംഭിച്ചു.

എറണാകുളം സി പോർട്ട് എയർപോർട്ട് റോഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. തൃക്കാക്കര പള്ളി റോഡിന് സമീപമാണ് അപകടം നടന്നത്. ഡ്രെെവറെ രക്ഷപ്പെടുത്തി.

കളമശ്ശേരിയിൽ 400ഓളം വീടുകളിൽ വെള്ളം കയറി. മുലേപ്പാടത്ത് മാത്രം 200 വീടുകളിൽ വെള്ളം കയറി. കളമശ്ശേരിയിൽ രണ്ടിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കളമശ്ശേരി ഗവൺമെന്റ് സ്കൂളിലും എച്ച്എംടി സ്കൂളിലും ആണ് ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്. കളമശ്ശേരിയിൽ മാത്രം 150 mm മഴ പെയ്തെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

മഴ കനത്തതോടെ കൊച്ചി പി ആന്റ് ടി കോളനിക്കാരെ പുനരധിവസിപ്പിച്ച ഫ്ലാറ്റിലും ചോര്‍ച്ച. 82 ഫ്ലാറ്റുകളിലായി 74 കുടുംബങ്ങളാണ് താമസിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജിസിഡിഎയുടെ സഹകരണത്തോടെയാണ് ഫ്ലാറ്റ് നിര്‍മിച്ചത്.

തിരുവനന്തപുരം പാലോട് ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു. ജില്ലയിൽ വ്യാപക കൃഷി നാശവും റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News