കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ആത്മഹത്യക്ക് കാരണം താമരശ്ശേരി രൂപതാ കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റാണെന്നാണ് കുടുംബത്തിന്റെ ആരോപണം
കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയിലെ അധ്യാപികയുടെ ആത്മഹത്യയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ചു വർഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
ആത്മഹത്യക്ക് കാരണം താമരശ്ശേരി രൂപതാ കോർപ്പറേറ്റ് സ്കൂൾ മാനേജ്മെന്റാണെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്കൂൾ മാനേജ്മെൻ്റിന് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിൽ മനേജ്മെന്റ് കാലതാമസം വരുത്തിയെന്ന് വിദ്യാഭ്യാസ ഡയറക്ടർക്ക് കൈ മാറിയ റിപ്പോർട്ടിലുണ്ട്.
അലീനക്ക് മാസം സ്റ്റൈഫന്റ് നല്കിയത് മാനേജ്മെന്റാണെന്ന വാദം സഹഅധ്യാപകരും തള്ളിയിട്ടുണ്ട്. അധ്യാപകർ ചേർന്ന് 3000 രൂപ അലീനക്ക് നല്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി. അധ്യാപികയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകൾ താമരശ്ശേരി എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ഇന്നലെയാണ് അധ്യാപിക വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി വൈകിട്ട് നാലരയോടെ മൃതദേഹം കട്ടിപ്പാറ ഹോളി ഫാമിലി ചർച്ചിൽ സംസ്കരിച്ചു.