പാപ്പനംകോട് തീപിടിത്തം: യുവതിയെ കൊലപ്പെടുത്തിയതെന്ന് നിഗമനം

കത്തിക്കരിഞ്ഞ മൃതദേഹം ഭർത്താവ് ബിനുവിന്റേതാണോ എന്ന് പരിശോധിക്കും

Update: 2024-09-03 17:34 GMT
Advertising

തിരുവനന്തപുരം: പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിൽ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ച സംഭവം കൊലപാതകമെന്ന് നിഗമനം. ഇവിടത്തെ ജീവന​ക്കാരി വൈഷ്ണയെ രണ്ടാം ഭർത്താവ് പെട്രോളോ മണ്ണെണ്ണയോ ഒഴിച്ച് കൊന്നെന്നാണ് കരുതുന്നത്.

ഇന്ധനം കൊണ്ടുവന്ന കുപ്പി കണ്ടെത്തി. രണ്ടാം ഭർത്താവ് ബിനുകുമാറിനെ രാവിലെ മുതൽ കാണാനില്ല. കത്തിക്കരിഞ്ഞ മൃതദേഹം ബിനുവിന്റേതാണോ എന്ന് പരിശോധിക്കും.

ഡിഎൻഎ പരിശോധന നടത്തിയാൽ മാത്രമേ വ്യക്തതയുണ്ടാവൂ എന്ന് പൊലീസ് അറിയിച്ചു. വിരലടയാളവും ഇവിടെനിന്ന് ശേഖരിച്ചിട്ടുണ്ട്.

പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് ഓഫിസിലാണ് ചൊവ്വാഴ്ച ഉച്ചക്ക് തീപിടത്തമുണ്ടാകുന്നത്. രാവിലെ ഒരാൾ സ്ഥാപനത്തിലെത്തി ബഹളം സൃഷ്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ മാത്രമാണ് സംഭവസമയം ഉണ്ടായിരുന്നത്. സ്ഥാപനം പൂർണമായും കത്തിനശിച്ചിട്ടുണ്ട്. സമീപത്തെ കടകളിലേക്ക് തീ പടരാത്തത് നാശനഷ്ടങ്ങളുടെ തീവ്രത കുറച്ചു. ഓഫിസിലേക്ക് പോകാൻ ചെറിയ കോണിപ്പടി മാത്രമാണുള്ളത്. ഓഫിസിലെ എ.സി പൊട്ടിത്തെറിച്ചിട്ടുണ്ട്.

ഇൻഷുറൻസ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്ത് നടത്തുകയായിരുന്നു വൈഷ്ണ. രണ്ട് കുട്ടികളുടെ മാതാവായ ഇവർക്ക് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ സൂചന നൽകുന്നുണ്ട്. ഇവർ ഭർത്താവുമായി പിണങ്ങിക്കഴിയുകയാണ്.

15 വർഷത്തോളമായി സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. നേമം പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മന്ത്രി കെ. രാജൻ, വി. ശിവൻകുട്ടി, ജില്ലാ കലക്ടർ അനു കുമാരി തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Full View
Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News