'പിണറായി ഗുണ്ടകളെ വിട്ട് ബാബുവിനെ വെട്ടിക്കൊന്നു, കുടുംബത്തെ ഊരുവിലക്കി': സുധാകരൻ

"പുറത്തു നിന്ന് ഞങ്ങൾ ആളെ വരുത്തിയാണ് ബാബുവിന്റെ ബോഡി മറവു ചെയ്തത്. പിണറായിയിലെ ജനങ്ങൾക്ക് അതു മറക്കാൻ ഇന്നും കഴിയില്ല"

Update: 2021-06-19 07:26 GMT
Editor : abs | By : Web Desk
Advertising

എറണാകുളം: വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകത്തിൽ പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണമുന്നയിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സിപിഎം ബാബുവിന്റെ കുടുംബത്തെ ഊരുവിലക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'പിണറായി വിജയന്റെ മറ്റൊരു കൊലപാതകമുണ്ട്. വെണ്ടുട്ടായി ബാബു. ഇരുപതു വർഷത്തെ ബോഡിഗാഡായിരുന്ന ബാബു. നിസ്സാരകാര്യത്തിന് തമ്മിൽ തമ്മിൽ തെറ്റി. പിണറായി ഗുണ്ടകളെ വിട്ട്, തലശ്ശേരിയിൽ ഒരു കേസിന് പോകുന്ന ബാബുവിനെ വെട്ടിനുറുക്കി കൊന്നു. പിണറായി പഞ്ചായത്തിൽ ബാബുവിന്‍റെ വീടിന് ഊരുവിലക്ക് പ്രഖ്യാപിച്ചു. പിണറായി വിജയന്റെ വീടിന്റെ തൊട്ടടുത്താണ്. ബോഡി കൊണ്ടു പോയി വച്ചു. മഴ ചാറിപ്പാറി പെയുന്നു. ലൈറ്റില്ല. അടുത്ത വീട്ടിൽ നിന്ന് ലൈറ്റെടുക്കാൻ നോക്കി. കൊടുത്തില്ല. മാക്‌സിനു നോക്കി. മാക്‌സു കൊടുത്തില്ല. കുഴികുഴിക്കാൻ ആളെ നോക്കി. ആളെ കിട്ടിയില്ല. അവസാനം പുറത്തു നിന്ന് ഞങ്ങൾ ആളെ വരുത്തിയാണ് ബാബുവിന്റെ ബോഡി മറവു ചെയ്തത്. പിണറായിയിലെ ജനങ്ങൾക്ക് അതു മറക്കാൻ കഴിയില്ല' - സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രി തനിക്കെതിരെ ഉന്നയിച്ച കള്ളക്കടത്ത് ആരോപണവും സുധാകരൻ തള്ളി. 'ഞാൻ സ്മഗ്‌ളർ ആണെന്നാണ് പറയുന്നത്. സ്മഗ്‌ളിങ് നടത്തിയത് ആരാന്ന് നിങ്ങൾക്കറിയില്ലേ, ജനങ്ങൾക്കറിയില്ലേ? ഭരണത്തിന്റെ സർവസന്നാഹങ്ങളോടും കൂടി ഇവിടെ സ്മഗ്‌ളിങ് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ വലംകൈയായി നടന്ന സ്വപ്‌ന സുരേഷാണ്. പത്താം ക്ലാസ് പാസാകാത്ത ഒരു വനിതയെ ഉന്നതശ്രേണിയിലിരുത്തി മൂന്നു ലക്ഷം രൂപ ശമ്പളം നൽകി നാലു വർഷം കൂടെ കൊണ്ടു നടന്നിട്ട്, ആരാണീ സ്വപ്‌ന സുരേഷ് എന്നു ചോദിച്ചപ്പോൾ എനിക്കറിയില്ലെന്ന് സംസ്ഥാനത്തെ ജനങ്ങളോട് പറഞ്ഞ ഒരു മുഖ്യമന്ത്രി. ആർക്കെങ്കിലും പറയാൻ തോന്നുമോ?. ഐടിയുടെ സകല കോൺഫറൻസിലും സ്വാഗതം പറയുന്നത് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർവ ഫങ്ഷനിലും സർവ സാന്നിധ്യം സ്വപ്‌ന സുരേഷ്. വിദേശത്തു പോകുമ്പോൾ കൂടെ സ്വപ്‌ന സുരേഷ്. തിരിച്ചുവരുമ്പോൾ കൂടെ സ്വപ്‌ന സുരേഷ്. താമസിക്കുന്ന ഹോട്ടലിൽ സ്വപ്‌ന സുരേഷ് താമസിക്കുന്നു. നാലു വർഷം കൂട്ടിക്കൊണ്ടു നടന്നിട്ട് ആരാണ് സ്വപ്‌ന സുരേഷ് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഏതു സ്വപ്‌ന, ഏതു സുരേഷ്, എനിക്കറിയില്ല എന്നു പറഞ്ഞ പിണറായി വിജയനെ ഈ കേരളത്തിലെ കൊച്ചുകുട്ടികൾ വിശ്വസിക്കുമോ?'- അദ്ദേഹം ചോദിച്ചു.

അപാരമായ തൊലിക്കട്ടിയില്ല എങ്കിൽ ഏതെങ്കിലും ഒരാൾക്ക് ഇതുപോലെ ഒരു കള്ളവാർത്ത പ്രചരിപ്പിക്കാനാുമോ എന്നും സുധാകരൻ ചോദിച്ചു. 'മണൽമാഫിയയുമായി ബന്ധമുള്ളവരാണ് ഞാനെങ്കിൽ എനിക്കെതിരെ അന്വേഷിക്കണം. സാമ്പത്തിക കുറ്റവാളിത്തമോ മാഫിയ ബന്ധമുണ്ടോ എങ്കിൽ അന്വേഷിക്കണം. മാഫിയാ ബന്ധം നിങ്ങൾക്കാണെന്നാണ് ജസ്റ്റിസ് സുകുമാരൻ അടക്കം പറഞ്ഞത്' - അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News