ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം: പോലീസിൽ പരാതി നൽകി കേരള സർവകലാശാല രജിസ്ട്രാർ
കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് അധ്യാപകൻ നഷ്ടപ്പെടുത്തിയത്
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നഷ്ടപെട്ടതിൽ പോലീസിൽ പരാതി നൽകി സർവകലാശാല രജിസ്ട്രാർ. അധ്യാപകന് എതിരെ കർശന നടപടി ഉണ്ടാകുമെന്നും വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാതെ പരീക്ഷ എഴുതാമെന്നും സർവകലാശാല അറിയിച്ചു. കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ 71 എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് അധ്യാപകൻ നഷ്ടപ്പെടുത്തിയത്.
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. മൂല്യനിർണയത്തിനുശേഷം പരീക്ഷാ പേപ്പറുകൾ നഷ്ടമായി എന്നാണ് അധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്ന് വിദ്യാർഥികൾക്ക് നിർദേശം ലഭിച്ചിരുന്നു. ഇ-മെയിൽ മുഖാന്തരമാണ് അറിയിപ്പ് ലഭിച്ചത്. അധ്യാപകന്റെ വീഴ്ചയ്ക്ക് ഒരു വർഷത്തിനുശേഷം വീണ്ടും പരീക്ഷ എഴുതേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.
വരുന്ന ഏപ്രിൽ ഏഴിനാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. സമയം രാവിലെ 9.30 മുതൽ 12.30 വരെ. വിദ്യാർഥികളുടെ 3,4 സെമസ്റ്ററുകളുടെ ഫലം ഇതുവരെയും വന്നിട്ടില്ല. സർവകലാശാലയിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്നും പകരം പരീക്ഷ എഴുതേണ്ടിവരുമെന്നും വിദ്യാർഥികൾ അറിയുന്നത്.
ഈ 71 പേരിൽ എല്ലാവർക്കും ഇ-മെയിൽ വന്നിട്ടുമില്ല. എന്തായാലും പകരം പരീക്ഷ എഴുതാൻ നിർവാഹമില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. പരീക്ഷയെഴുതിയ കുട്ടികളിൽ പലരും ഉപരിപഠനത്തിനായി വിദേശത്തേക്കു പോയി. ജോലി തേടിയിറങ്ങിയവർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ ദുരിതത്തിൽ ആയി.
അതേസമയം, കേരള സർവകലാശാലയിലെ എംബിഎ ഉത്തരകടലാസുകൾ കാണാതായതിൽ അട്ടിമറി സാധ്യത സംശയിക്കുന്നുണ്ടെന്ന് മന്ത്രി ആർ ബിന്ദു ചൂണ്ടിക്കാട്ടി. ഗുരുതര വീഴ്ചയാണുണ്ടായത്. സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. സർവകലാശാലയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.