സെലക്ഷൻ കമ്മിറ്റി കൺവീനറായി ഡിവൈഎഫ്ഐ നേതാവ്; കേരളയെ 'പാർട്ടി' സർവകലാശാലയാക്കി മാറ്റാൻ ശ്രമമെന്ന് കെഎസ്‌യു

നടപടിയെ നിയമപരമായി നേരിടുമെന്ന് കെഎസ്‍യു അറിയിച്ചു.

Update: 2024-10-01 10:16 GMT
Advertising

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിലെ അധ്യാപക നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റി കൺവീനർ ആയി ഡിവൈഎഫ്ഐ നേതാവിനെ നിയമിച്ച നടപടിയിൽ പ്രതിഷേധവുമായി കെഎസ്‍യു. കേരള യൂണിവേഴ്സിറ്റിയെ 'പാർട്ടി' സർവകലാശാലയാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്ന് കെഎസ്‍യു ആരോപിച്ചു.

നടപടിയെ നിയമപരമായി നേരിടുമെന്ന് കെഎസ്‍യു അറിയിച്ചു. നാലു വർഷത്തെ ബിരുദ കോഴ്‌സുകളിലേക്കുള്ള കരാർ അധ്യാപക നിയമനത്തിനായുള്ള സെലക്ഷൻ കമ്മിറ്റി രൂപീകരണമാണ് വിവാദമായത്. സെലക്ഷൻ കമ്മിറ്റി രൂപീകരണം ചട്ടവിരുദ്ധമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി കെഎസ്‌യു രംഗത്തെത്തിയത്.

യൂണിവേഴ്‌സിറ്റി ചട്ടപ്രകാരം ഇത്തരം കമ്മിറ്റികളുടെ തലവനായി വരേണ്ടത് സർവകലാശാലാ വിസിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും പ്രൊഫസറോ ആവണം. എന്നാൽ അതിൽനിന്ന് വിഭിന്നമായി സെലക്ഷൻ കമ്മിറ്റി കൺവീനറായി നിയമിച്ചിരിക്കുന്നത് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സർവകലാശാല സിൻഡിക്കേറ്റംഗവുമായ ഷിജുഖാനെയാണ്.

യുജിസി ചട്ടപ്രകാരം സിന്‍ഡിക്കേറ്റ് അംഗവും സിപിഎം അധ്യാപക സംഘടനാ അംഗവുമായ സീനിയര്‍ വനിതാ പ്രൊഫസറെ വിസി നിയമിച്ചിട്ടും അവരെ ഒഴിവാക്കി പകരം ഷിജുഖാനെ നിശ്ചയിച്ചതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും കെഎസ്‌യു പറയുന്നു. വിഷയത്തിൽ, യൂണിവേഴ്സിറ്റി ചാൻസലറായ ഗവർണർക്ക് രേഖാമൂലം പരാതി നൽകുമെന്നും വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെഎസ്‌യു അറിയിച്ചു.

അതേസമയം, കമ്മിറ്റിക്ക് എതിരെ എം. വിൻസൻ്റ് എംഎൽഎ ഗവർണർക്ക് പരാതി നൽകി. ചട്ടവിരുദ്ധമായ നീക്കത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് പരാതി. സെലക്ഷൻ കമ്മിറ്റിയുമായും നിയമനപ്രക്രിയകളുമായും ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് പരാതി നൽകിയിരിക്കുന്നത്. നീക്കത്തിൽ അടിയന്തരമായി ഇടപെടണമെന്നും സെലക്ഷൻ കമ്മിറ്റി പുനഃക്രമീകരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News