ഡല്‍ഹിയില്‍ കുരിശിന്റെ വഴി തടഞ്ഞ സർക്കാർ നടപടി: അതൃപ്തി പരസ്യമാക്കി ലത്തീന്‍ സഭ
മതസാഹോദര്യം കാത്തുസൂക്ഷിക്കാന്‍ കേരളത്തിലും ജാഗ്രത വേണമെന്ന് ഫാദർ യൂജിൻ പേരേര മീഡിയവണിനോട്


തിരുവനന്തപുരം: ഡല്‍ഹിയില്‍ കുരിശിന്റെ വഴി തടഞ്ഞ സർക്കാർ നടപടിയില്‍ വ്യാപക പ്രതിഷേധം. അതൃപ്തി തുറന്ന് പറഞ്ഞ് ലത്തീന്‍ സഭ. ആശങ്കയുളവാക്കുന്ന നടപടിയെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പേരേര മീഡിയവണിനോട് പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നിലപാടുകൾ ഉണ്ടാകുന്നു. മതസാഹോദര്യം കാത്തുസൂക്ഷിക്കാന്‍ കേരളത്തിലും ജാഗ്രത വേണം. പൗരന്റെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ക്രൈസ്തവരുടെ ആത്മവീര്യം നഷ്ടപ്പെടുത്തുന്നുവെന്നും ഫാദർ യൂജിൻ പേരേര മീഡിയ വണിനോട് പറഞ്ഞു.
ഡൽഹി സേക്രഡ് ഹാർട്ട് പള്ളിക്ക് കുരുത്തോല പ്രദക്ഷിണം നടത്താനാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നാലെ കുരുത്തോല പ്രദക്ഷിണം പള്ളി ഉപേക്ഷിച്ചു. സെന്റ്മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് പള്ളിയിലേക്ക് പ്രദക്ഷിണം നടത്താനായിരുന്നു തീരുമാനം. 2:30 ക്ക് പള്ളിക്കകത്ത് പരിപാടി സംഘടിപ്പിക്കുക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു.
പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് പള്ളി. കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പോലീസ് നടപടിക്കെതിരെ കാത്തലിക് അസോസിയേഷൻ കമ്മീഷണറെ കാണും.