പ്രതി പി.പി ദിവ്യ മാത്രം; എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് പരാമർശം


കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റ മരണത്തിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക. സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി ദിവ്യ മാത്രമാണ് പ്രതി. യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ അധിക്ഷേപമാണ് മരണകാരണമെന്ന് കുറ്റപത്രത്തിൽ പരാമർശിച്ചു.
നവീന്‍ ബാബു മരിച്ച് അഞ്ചുമാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നൂറിലേറെ പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ സമര്‍പ്പിക്കും. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതില്‍ പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.
ദിവ്യ നടത്തിയ അധിക്ഷേപം ആസൂത്രിതമാണെന്നും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അധിക്ഷേപം നടത്തുന്നത് ചിത്രീകരിക്കുന്നതിനുവേണ്ടി പ്രാദേശിക ചാനലിനെ വിളിച്ചുവരുത്തിയതിന് ശേഷം ദിവ്യ തന്നെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ക്ഷണിക്കാതെയായിരുന്നു ദിവ്യ യാത്രയയപ്പ് ചടങ്ങില്‍ എത്തിയത്.