'വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാല്‍' ; എ.പത്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കും: രാജു എബ്രഹാം

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു

Update: 2025-03-10 05:38 GMT
Editor : Lissy P | By : Web Desk
Advertising

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള മുൻ എംഎൽഎ എ.പത്മകുമാറിന്റെ പരസ്യപ്രതികരണം പാർട്ടി ഗൗരവത്തിൽ പരിശോധിക്കുമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.പത്മകുമാർ പാർട്ടിയുടെ പ്രധാന നേതാവാണ്. വീണാ ജോര്‍ജ് ക്ഷണിതാവായത് മന്ത്രിയായതിനാലെന്നും  മന്ത്രിമാരെ ക്ഷണിതാവാക്കുന്നത് കീഴ്വഴക്കമാണെന്നും  അദ്ദേഹം പറഞ്ഞു. 

'പത്മകുമാറിന്റെ പ്രതികരണം എന്ത് കൊണ്ട് എന്ന് അറിയില്ല.  പത്മകുമാറുമായി ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തും.സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കും.മന്ത്രിയെന്ന ഉത്തരവാദിത്തം വീണാ ജോർജ് ആത്മാർത്ഥതയോടെ നിർവഹിക്കുന്നുണ്ട്. ഏൽപ്പിക്കുന്ന ജോലികൾ കൃത്യമായി നിർവഹിക്കുന്ന വ്യക്തിയാണ് വീണാ ജോർജ് എന്നും രാജു എബ്രഹാം പറഞ്ഞു.

സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി പരസ്യമാക്കിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പത്മകുമാർ പിൻവലിച്ചിരുന്നു. 'ചതിവ്, വഞ്ചന, അവഹേളനം... 52 വർഷത്തെ ബാക്കിപത്രം...ലാൽ സലാം' എന്നായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. താടിക്ക് കൈ കൊടുത്തിരിക്കുന്ന ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കുകയും ചെയ്തിരുന്നു. പോസ്റ്റിലെ വാചകങ്ങൾ പിൻവലിച്ചെങ്കിൽ പ്രൊഫൈൽ ചിത്രം മാറ്റിയിട്ടില്ല. പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പത്മകുമാർ പിൻവലിച്ചത്.

വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയതിലുള്ള അതൃപ്തിയാണ് പത്മകുമാർ പരസ്യമാക്കിയത്. ഉച്ചഭക്ഷണത്തിന് പോലും നിൽക്കാതെയാണ് പത്മകുമാർ സമ്മേളന നഗരി വിട്ടത്. പാർലമെന്ററി രംഗത്തൂടെ പാർട്ടിയിലെത്തിയ വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിൽ പത്തനംതിട്ടയിലെ മറ്റു നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് വിവരം.

അതിനിടെ സംസ്ഥാന കമ്മിറ്റിയില്‍ ഇടം നല്‍കാത്തതില്‍ വിയോജിപ്പ് അറിയിച്ച് മേഴ്സിക്കുട്ടിയമ്മയും പി.ജയരാജനും. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പാനലിനോടാണ് വിയോജിപ്പറിയിച്ചത്.സംസ്ഥാന കമ്മിറ്റിയിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്.വിയോജിപ്പുണ്ടെന്നും വോട്ടെടുപ്പ് ആവശ്യമില്ലെന്നും  പി.ജയരാജൻ  അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News