പിണറായി വിജയന്‍-കെ സുധാകരന്‍ വിവാദം: സംവാദങ്ങൾ പരിധി വിടരുതെന്ന് കാന്തപുരം

Update: 2021-06-20 07:11 GMT
Editor : ijas
Advertising

സംവാദങ്ങൾ ജനാധിപത്യത്തിൽ ഒഴിച്ചുകൂടാത്തതാണ്. എന്നിരിക്കിലും അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയനേതൃത്വം കുറേക്കൂടി ഔചിത്യം പാലിക്കണമെന്നും പരിധി വിടരുതെന്നും കാന്തപുരം എ.പി അബുബക്കർ മുസ്‍ലിയാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും തമ്മില്‍ നേര്‍ക്കുനേരെയുള്ള ആരോപണ പ്രത്യാരോപണങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് കാന്തപുരം എ.പി അബുബക്കർ മുസ്‍ലിയാർ രംഗത്തുവന്നത്. 

സംവാദത്തിന്‍റെ ഉള്ളടക്കം പോലെ പ്രധാനമാണ് സന്ദർഭവും. മഹാമാരിയുടെ കെടുതികളിൽ വലഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് ജനങ്ങൾക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയങ്ങളിൽ രാഷ്ട്രീയ നേതൃത്വം സംവാദത്തിലേർപ്പെടുന്നത് ജനാധിപത്യത്തെ കൂടുതൽ പരവശമാക്കുകയേ ഉള്ളൂ. സാമൂഹിക ഇടപെടലുകളും രാഷ്ട്രീയവ്യവഹാരങ്ങളും കൂടുതൽ ജനോന്മുഖവും സർഗാത്മകവും ആകേണ്ടതിന്‍റെ ആവശ്യകത തിരിച്ചറിയാതെയുള്ള  വാക്പോരുകൾ നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന് ചേർന്നതല്ല. വാക്പോരിൽ ആര് ജയിക്കുന്നു എന്നതല്ല, തങ്ങളോട് ആര് ചേർന്നുനിൽക്കുന്നു എന്നതാണ് ജനം ചിന്തിക്കുന്നത്. അത് തിരിച്ചറിഞ്ഞ് വിവേകപൂർണമായ സംവാദം വികസിപ്പിക്കാനാണ് നേതാക്കൾ ശ്രമിക്കേണ്ടത്. പോയകാലത്തിന്‍റെ ചിലത് വർത്തമാനകാലത്തേക്ക് വലിച്ചു കൊണ്ടുവന്ന് സാമൂഹിക മണ്ഡലം മലിനമാക്കാനുള്ള നീക്കം ശരിയല്ലന്നും കാന്തപുരം പ്രസ്താവനയിൽ പറഞ്ഞു.

Tags:    

Editor - ijas

contributor

Similar News