പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള പരിഗണന; എം.ആർ അജിത്കുമാറിനെ പിണറായി കൈവിടില്ലെന്ന ആരോപണം ശരിവെക്കുന്നു: പി.വി അൻവർ
കേന്ദ്ര ഗവൺമെന്റിന് കേരളത്തോടുള്ള നയം തിരുത്തുന്നതിനോ, കേരളത്തിന് ലഭിക്കാനുള്ള പണം വാങ്ങുന്നതിനോ അല്ല നിർമല സീതാരാമൻ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത് എന്നാണ് തൻ്റെ അഭിപ്രായമെന്നും അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോഴിക്കോട്: എം.ആർ അജിത്കുമാറിനെ ഒരു ഘട്ടത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ കൈവിടില്ലെന്ന തന്റെ ആരോപണം ശരിവെക്കുന്നതാണ് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയതെന്ന് പി.വി അൻവർ.
താൻ ഉന്നയിച്ചതടക്കമുള്ള നിരവധി ആരോപണങ്ങളുടെ പശ്ചാതലത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനെയാണ് ഏഴുപേരുള്ള ലിസ്റ്റിൽ പിണറായി സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്നും കേന്ദ്ര ഗവൺമെന്റ് തിരഞ്ഞെടുത്ത്, തിരിച്ചയക്കുന്ന മൂന്നുപേരിൽ ആരെ വേണമെങ്കിലും സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കാം.
അനധികൃത സ്വത്ത് സമ്പാദനമടക്കം ഗൗരവമുള്ള വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന ഒരു ഉദ്യോഗസ്ഥനെ അതിനിടെ സംസ്ഥാന പൊലീസ് മേധാവിയാക്കാൻ തിടുക്കപ്പെടുന്ന സംസ്ഥാന സർക്കാറിന്റെ സാംഗത്യം ആരും ചോദ്യം ചെയ്യരുത്. കാരണം,ഇവിടെ ചോദ്യങ്ങളില്ല.ഉത്തരവുകൾ മാത്രമേയുള്ളു.
അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ നീണ്ട നിര ആവർത്തനവിരസമാണ്. പിണറായി വിജയൻ ഒരു കാരണവശാലും എഡിജിപിയെ കൈവിടില്ലെന്ന് താൻ മുമ്പൊരിക്കൽ സൂചിപ്പിച്ചിട്ടുള്ളതാണ്. അതിൽ ഒരു മാറ്റവും ഇതേവരെ ഉണ്ടായിട്ടില്ലെന്നും പി.വി അൻവർ പറഞ്ഞു.