വീണ്ടും കാത്തിരിപ്പ്: വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധിപറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി

Update: 2024-08-13 16:36 GMT
Editor : safvan rashid | By : Sports Desk
Advertising

ലോസാന്‍: ഒളിമ്പിക്സ് ഗുസ്തിയിലെ അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധിപറയുന്നത് വീണ്ടും മാറ്റി. ഇന്ന് രാത്രി 9.30ന് പ്രതീക്ഷിച്ചിരുന്ന വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി ഓഗസ്റ്റ് 16ന് വൈകീട്ട് 6 മണിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളി മെഡൽ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്‍റെ ആവശ്യം.

ഒളിമ്പിക്സ് തീരുന്നതിന് മുൻപ് വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ തീർപ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. ഇതിനിടെ ഇന്നലെ രാത്രി 09.30 യോടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാൻ സമയം നീട്ടിച്ചോദിച്ച ആർബിട്രേറ്റർ അനബെൽ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മൂന്ന് മണിക്കൂർ നീണ്ടുനിന്ന വാദത്തിൽ വിനേഷ് ഫോഗട്ടും ഓൺലൈനായി പങ്കെടുത്തിരുന്നു. സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനേഷിനായി ഹാജരായത്.

ഒളിമ്പിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയിൽ നൂറ് ഗ്രാം കൂടുതലാണ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്നെയ്‍ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്‍റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്‍റിനെ നേരിടാനിരിക്കെയാണ് താരം അയോഗ്യയായത്. തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. സ്വപ്നങ്ങൾ തകർന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചിരുന്നു.

അതേസമയം പാരിസ് ഒളിമ്പിക്സിന് ഞായറാഴ്ചയാണ് തിരശ്ശീല വീണത്. 126 മെഡലുമായി തുടർച്ചയായ നാലാം തവണയും അമേരിക്ക ഒളിമ്പിക് ചാമ്പ്യന്‍മാരായി. ഇന്ത്യക്ക് ആകെ നേടാനായത് ആറ് മെഡലുകളാണ്.അടുത്ത ഒളിമ്പിക്സ് അമേരക്കിയിലെ ലോസാഞ്ചൽസിലാണ്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News