'യു.എസ്.എക്കെതിരെ പാകിസ്താൻ വിജയം അർഹിച്ചിരുന്നില്ല'- ശുഐബ് അക്തർ

'വലിയ ടൂര്‍ണമെന്‍റുകളില്‍ ചെറിയ ടീമുകള്‍ക്കെതിരെ തോല്‍ക്കുന്നത് വഴി പാകിസ്താന്‍ ചരിത്രം ആവർത്തിക്കുന്നു'

Update: 2024-06-07 16:12 GMT
Advertising

ക്രിക്കറ്റ് ലോകത്തെ അത്ഭുതം സൃഷ്ടിച്ച് കൊണ്ടേയിരിക്കുകയാണ് അമേരിക്കൻ ക്രിക്കറ്റ് ടീം. ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് പിന്നാലെ ടി20 ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ പാകിസ്താനെ പരാജയപ്പെടുത്തിയാണ് അമേരിക്ക വീണ്ടും വിസ്മയമായത്.

പാകിസ്താൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ യു.എസ്.എ നിശ്ചിത 20 ഓവറിൽ 159 റൺസ് തന്നെ എടുത്തു. പിന്നീട് സൂപ്പർ ഓവറാണ് കളിയുടെ വിധി നിര്‍ണയിച്ചത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത അമേരിക്ക മുഹമ്മദ് ആമിറിന്റെ ഓവറിൽ അടിച്ചെടുത്തത് 18 റൺസ്. മറുപടി ബാറ്റിങ്ങിൽ സൗരഭ് നേത്രാവൽക്കറെന്ന ഇന്ത്യൻ വംശജന്റെ തീപ്പന്തുകൾക്ക് മുന്നിൽ പാക് പടക്ക് മുട്ടിടിച്ചു. വെറും 9 റൺസാണ് പാക് ബാറ്റർമാർക്ക് നേടാനായത്.

പാക് തോല്‍വിക്ക് പിന്നാലെ നിരവധി മുന്‍താരങ്ങള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ പാക് ഇതിഹാസ പേസ് ബോളര്‍ ശുഐബ് അക്തറും പാക് പടക്കെതിരെ തിരിഞ്ഞിരിക്കുന്നു. യു.എസിനെതിരെ പാകിസ്താന്‍ വിജയം അര്‍ഹിച്ചിരുന്നില്ല എന്നാണ് അക്തര്‍ പറഞ്ഞത്. 

'ഞെട്ടിക്കുന്ന തോൽവിയാണ് പാകിസ്താൻ വഴങ്ങിയത്. നമുക്ക് നല്ല തുടക്കമല്ല ലഭിച്ചത്. അമേരിക്കയോട് തോറ്റത് വഴി നമ്മൾ ചരിത്രം ആവർത്തിക്കുന്നു. 1999 ലോകകപ്പിൽ ബംഗ്ലാദേസിനോടും നമുക്ക് ഇത് തന്നെയാണ് സംഭവിച്ചത്. ഈ മത്സരത്തിൽ പാകിസ്താൻ വിജയം അർഹിച്ചിരുന്നില്ല എന്ന്  ഞാൻ പറയും. അമേരിക്ക നമ്മളേക്കാൽ നന്നായി കളിച്ചു. അമീറും ഷഹീൻ അഫ്രീദിയുമൊക്കെ നന്നായി പരിശ്രമിച്ചു. പക്ഷെ അതിനൊക്കെ മുകളിലായിരുന്നു അവരുടെ പ്രകടനം'- അക്തര്‍ പറഞ്ഞു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News