ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം; 11 മരണം, നിരവധി പേരെ കാണാതായി
സ്ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ആകാശത്തില്‍ ഒരു ചാരഗോപുരം പ്രത്യക്ഷപ്പെട്ടു

Mount Marapi erupted on Sunday

ജക്കാര്‍ത്ത: പടിഞ്ഞാറൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 11 പേര്‍ മരിച്ചു. 2,891 മീറ്റർ (9,484 അടി) ഉയരമുള്ള സുമാത്ര ദ്വീപിലെ മരാപ്പി പർവ്വതം ഞായറാഴ്ചയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടര്‍ന്ന് 3000 മീറ്റര്‍ ഉയരത്തില്‍ ആകാശത്തില്‍ ഒരു ചാരഗോപുരം പ്രത്യക്ഷപ്പെട്ടു.
സ്ഫോടനത്തിന്‍റെ സമയത്ത് 75 പേര്‍ പ്രദേശത്തുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ 26 പേരെ ഒഴിപ്പിച്ചിട്ടില്ല. 11പേരെ മരിച്ച നിലയിലും മൂന്നു പേരെ ജീവനോടെയും കണ്ടെത്തിയതായി പഡാങ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി മേധാവി അബ്ദുൾ മാലിക് പറഞ്ഞു. ശനിയാഴ്ച മുതല്‍ മലയില്‍ 75 ഓളം സഞ്ചാരികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 പേരെ കാണാതായിട്ടുണ്ട്. ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ചയുണ്ടായ ചെറിയ പൊട്ടിത്തെറി രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കാരണമായി. പർവതാരോഹകരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പ്രവർത്തിക്കുന്നുണ്ടെന്ന് വെസ്റ്റ് സുമാത്രയുടെ പ്രകൃതിവിഭവ സംരക്ഷണ ഏജൻസി അറിയിച്ചു.
സുമാത്രയിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതങ്ങളിൽ ഒന്നാണ് മറാപ്പി. 1979ലുണ്ടായ സ്ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്തോനേഷ്യയില്‍ ഏകദേശം 130 സജീവ അഗ്നിപര്‍വതങ്ങളുണ്ട്.