ലബനാനിൽ ബോംബാക്രമണം കടുപ്പിച്ച് ഇസ്രായേൽ; കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയർന്നേക്കും

വ്യാപകമായി ബോംബാക്രമണം നടന്ന ദാഹിയ പട്ടണത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ കഴിഞ്ഞില്ല

Update: 2024-09-28 06:16 GMT
Advertising

ബൈറൂത്ത്: വെടിനിർത്തൽ നിരസിച്ചതിന് പിന്നാലെ ലബനാനിൽ വ്യാപകമായി​ ബോംബാക്രമണം നടത്തി ഇസ്രായേൽ. താമസസ്ഥലങ്ങളിൽ നടത്തിയ ബോംബാക്രമത്തിൽ കുട്ടികളടക്കം നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. നൂറ് കണക്കിനാളുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. ബൈറൂത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ തുടർച്ചയായി ഇസ്രായേൽ ബോംബാക്രമണം നടത്തുകയായിരുന്നു. വ്യാപകമായി ബോംബാക്രമണം നടന്ന ദാഹിയ പട്ടണത്തിലേക്ക് ആംബുലൻസുകൾക്ക് പോലും എത്തിച്ചേരാൻ കഴിഞ്ഞില്ല.

മരണസംഖ്യകുത്തനെ വർദ്ധിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച മുതൽ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഹിസ്ബുല്ലയുടെ കമാൻഡ് സെന്റർ, ആയുധ ഡിപ്പോകൾ എന്നിവ ലക്ഷ്യമിട്ടാണ് ബോംബാക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും ജനവാസമേഖലയിലാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദാഹിയയിൽ നിന്ന് ആയിരങ്ങളാണ് പലായനം ചെയ്യുന്നത്. 

ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റുല്ലയെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ബോംബാക്രമണം നടത്തിയതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സൈന്യം ഇതിനോട് പ്രതികരിച്ചിട്ടില്ല. ബൈറൂത്തിലെ മാധ്യമപ്രവർത്തകനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നതിങ്ങനെയാണ്. ‘ഹിസ്ബുല്ലയുടെ കമാൻഡ് സെന്ററോ ആസ്ഥാനമോ എന്നൊന്നില്ല. ഇസ്രായേൽ ബോംബാക്രമണത്തിൽ തകർന്നതെല്ലാം ഫ്ലാറ്റുകളും വീടുകളുമാണ്. ആറോ ഏഴോ ബഹുനില കെട്ടിടങ്ങൾ തകർത്തു. ഈ കെട്ടിടങ്ങളിൽ ഹിസ്ബുല്ലയുമായി ബന്ധമുള്ളവർ താമസിക്കുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. പലരും കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News