ഇസ്രായേൽ തകർച്ചയുടെ വക്കിൽ, കടന്നുപോകുന്നത് വലിയ ഭരണഘടനാ പ്രതിസന്ധിയിലൂടെ: മുൻ പാർലമെന്റ് അംഗം
ഫലസ്തീനിൽ ആക്രമണങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ സാമ്പത്തിക, സാമൂഹിക, വൈകാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ


തെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്രായേൽ തകർച്ചയുടെ വക്കിലാണെന്ന് മുൻ പാർലമെന്റ് അംഗം. വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മുഴുവൻ ഭരണകൂടത്തിന്റെയും തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഇടതുപക്ഷ മെറെറ്റ്സ് പാർട്ടിയിലെ നെസറ്റ് മുൻ അംഗം മോഷെ റാസ് അനഡോലുവിന് ന്യൂസ് ഏജൻസിയായ അനഡോലുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇസ്രായേലിനുള്ളിലെ വിഭാഗീയത ഫലസ്തീനുമായി ബന്ധപ്പെട്ടതല്ലെന്ന് മോഷെ റാസ് വ്യക്തമാക്കി. നെതന്യാഹുവിന്റെ പിന്തുണക്കാരും എതിരാളികളും തമ്മിലാണ് യഥാർത്ഥ ഭിന്നിപ്പ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുക, അഴിമതി, അവകാശ ലംഘനങ്ങൾ തുടങ്ങി നെതന്യാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അദ്ദേഹത്തിന്റെ പക്ഷത്തുള്ളവർ പിന്തുണക്കുന്നു. എന്നാൽ നെതന്യാഹുവിന്റെ എതിരാളികൾ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു. ഇതാണ് യഥാർത്ഥ പ്രശ്നം. ഇപ്പോൾ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങൾ ഇതിന് മുൻപ് ഒരിക്കലും ഇസ്രായേൽ അഭിമുഖീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സർക്കാർ സമീപനങ്ങൾക്കെതിരെ സമീപ ദിവസങ്ങളിൽ ഇസ്രായേലിലുടനീളം ബഹുജന പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നത്. ഇസ്രായേലി ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നത് ഒഴിവാക്കാൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം നിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ വലിയൊരു ഭാഗം ഇതിനെ പിന്തുണക്കുന്നുണ്ടെന്നും റാസ് പറഞ്ഞു. ഇസ്രായേൽ ഒരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും, എന്നാൽ ഒരു ആഭ്യന്തര യുദ്ധം ഉണ്ടാകുമെന്ന് പറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഫലസ്തീനിലെ ഇസ്രായേൽ സൈനിക നീക്കം രാജ്യത്ത് വലിയ പ്രതിസന്ധിക്ക് വഴി വെച്ചതായി നേരത്ത് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫലസ്തീനിൽ ആക്രമണങ്ങൾ ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ സാമ്പത്തിക, സാമൂഹിക, വൈകാരിക, രാഷ്ട്രീയ മേഖലകളിലെല്ലാം അഭൂതപൂർവമായ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ. മുഖ്യധാരാ മാധ്യമങ്ങൾ സത്യം മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ കണക്കുകൾ കാണിക്കുന്ന വസ്തുത മറ്റൊന്നാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നു.
2025 മാർച്ച് 21 ലെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം അഭൂതപൂർവമായ സാമ്പത്തിക നഷ്ടങ്ങളാണ് ഗസ്സയിൽ സൈനിക നടപടിക്ക് പിന്നാലെ ഇസ്രായേൽ അഭിമുഖീകരിക്കുന്നത്. യുദ്ധഭീതിയിൽ നിരവധി പേർ രാജ്യം വിട്ടുവെന്നും, സംഘർഷം വലിയൊരു വിഭാഗം ഇസ്രായേലി ജനതയെയും മാനസിക ആഘാതങ്ങളിലേക്ക് തള്ളി വിട്ടുവെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ മൊസാദ് മേധാവിയും മുൻ പോലീസ് കമ്മീഷണറും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സർക്കാരിനെതിരെ പരസ്യമായി രംഗത്ത് വന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ ഇസ്രായേലിനെ ആഗോളതലത്തിൽ എക്കാലത്തേക്കാളും ദുർബലമാക്കുകയും, കൂടുതൽ ഒറ്റപ്പെടുത്തുകയും, അന്താരാഷ്ട്ര പിന്തുണ നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.