മ്യാന്മറിനെയും തായ്‍ലാന്‍ഡിനെയും പിടിച്ചുകുലുക്കി ഭൂചലനം; 694 മരണം
റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി


നയ്പിഡാവ്: മ്യാന്മറിലും തായ്‍ലൻഡിലും വൻനാശം വിതച്ച് ഭൂചലനം. ഭൂചലനത്തിൽ 694 പേർ മരിച്ചതായും 1600 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ട് .റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി.ഭൂചലനത്തിന് പിന്നാലെ മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി.
കെട്ടിട്ടങ്ങൾക്കുള്ളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെട്ടുത്താൻ ശ്രമം തുടരുകയാണ്. ഭൂചലനത്തിൽ മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം മാന്‍റെലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. മ്യാൻമറിൽ, രാജ്യത്തെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാ സോ യാനെ മൊണാസ്ട്രി ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു, നയ്പിഡാവിലെ മുൻ രാജകൊട്ടാരത്തിനും സർക്കാർ ഭവനത്തിനും കേടുപാടുകൾ സംഭവിച്ചു.റോഡുകളും പാലങ്ങളും തകര്‍ന്ന്. ഒരു അണക്കെട്ട് പൊട്ടി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള സാഗൈങ്ങ് മേഖലയിൽ, 90 വർഷം പഴക്കമുള്ള ഒരു പാലം തകർന്നു, മണ്ഡലയെയും മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ ചില ഭാഗങ്ങളും തകർന്നു.
ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നുവീണ് കുറഞ്ഞത് മൂന്ന് പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുറഞ്ഞത് ഏഴ് പേരെയെങ്കിലും പുറത്തെടുത്തിട്ടുണ്ട്, പക്ഷേ പലരും കുടുങ്ങിക്കിടക്കുകയാണ്.സബ്‌വേയും എലവേറ്റഡ് ഗതാഗത സംവിധാനങ്ങളും അടച്ചുപൂട്ടിയതായി എപി റിപ്പോർട്ട് പറയുന്നു.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ മ്യാൻമറിനും തായ്‌ലൻഡിനും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിലേക്ക് ശനിയാഴ്ച ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ സൈനിക ഗതാഗത വിമാനത്തിൽ അയക്കുമെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വ്യോമസേനയുടെ സി130ജെ വിമാനം ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിൽ നിന്ന് ഉടൻ തന്നെ മ്യാൻമറിലേക്ക് പറന്നുയരുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവ അയച്ചിട്ടുണ്ട്.