ഹാർവാർഡിനോട് ട്രംപിന്റെ പ്രതികാര നടപടി; നികുതിയിളവ് ഇല്ലാതാക്കുമെന്ന് ഭീഷണി
യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി


വാഷിങ്ടൺ: ഹാർവാർഡ് സർവകലാശാലയുടെ നികുതിയിളവ് ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ട്രംപിന്റെ പുതിയ ഭീഷണി. ക്യാമ്പസിൽ ജൂത വിരോധം അവസാനിപ്പിക്കുന്നതിനായി വൈറ്റ് ഹൗസ് മുന്നോട്ട് വച്ച നിർദേശങ്ങൾ സർവകലാശാല നിരസിച്ചതിനെ തുടർന്നാണ് 2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ട് ട്രംപ് മരവിപ്പിച്ചത്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
യുഎസിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നാണ് ഹാർവാർഡ്. സർക്കാർ മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ഹാർവാർഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സർക്കാർ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് സർവകലാശാല വ്യക്തമാക്കിയിരുന്നു. ഏകാധിപത്യം അംഗീകരിക്കില്ല. സർവകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനപരമായ അവകാശങ്ങളോ ഉപേക്ഷിക്കാൻ തയാറാകില്ലെന്നും ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ വ്യക്തമാക്കിയിരുന്നു.
നേരത്തെ ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ മരവിപ്പിച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും ക്യാംപസിനകത്ത് വൈവിധ്യവും നീതിയും തുല്യതയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ നിർത്തലാക്കണമെന്നുമാണ് സർക്കാർ സർവകലാശാലയോട് ആവശ്യപ്പെട്ടത്. ട്രംപിൻറെ നടപടിയിൽ പ്രതിഷേധിച്ച് കാമ്പസിൽ വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ പ്രകടനം നടന്നിരുന്നു.
സർവകലാശാലയിൽ വലിയ തോതിൽ ഗസ്സ അനുകൂല പ്രക്ഷോഭങ്ങൾ നടന്നിരുന്നു.