ഹുദൈദയില്‍ ഏറ്റുമുട്ടല്‍: രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് അമ്പതിലധികം ഹൂതികള്‍

സമാധാന ചര്‍ച്ചയിലേക്ക് ഹൂതികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി യു.എന്‍ ദൂതന്‍ സന്‍ആയിലെത്തി ചര്‍ച്ച പൂര്‍ത്തിയാക്കും

Update: 2018-12-03 19:48 GMT
Advertising

യമന്‍ സമാധാന ചര്‍ച്ച തുടങ്ങാനിരിക്കെ യമനിലെ ഹുദൈദയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ട ഹൂതികളുടെ എണ്ണം അമ്പത് കവിഞ്ഞു. സമാധാന ചര്‍ച്ചയിലേക്ക് ഹൂതികളെ എത്തിക്കുന്നതിന്‍റെ ഭാഗമായി യു.എന്‍ ദൂതന്‍ സന്‍ആയിലെത്തി ചര്‍ച്ച പൂര്‍ത്തിയാക്കും. ഈ മാസം തന്നെ എല്ലാവരേയും ഒന്നിച്ചിരുത്താനാണ് യു.എന്‍ പദ്ധതി.

ഹുദൈദ തുറമുഖം മോചിപ്പിക്കാന്‍ കരമാര്‍ഗം മുന്നേറുകയാണ് യമന്‍ സൈന്യം. അമ്പതിലേറെ ഹൂതികളെ രണ്ടു ദിവസത്തിനിടെ വധിച്ചു. സമാധാന ചര്‍ച്ചാ ശ്രമങ്ങള്‍ക്കിടെ നിലച്ച ഏറ്റുമുട്ടലാണ് വീണ്ടും ശക്തമായത്. യമന്‍ സൈനിക മുന്നേറ്റത്തിന് വ്യോമാക്രമണത്തിലൂടെ പിന്തുണ നല്‍കുന്നുണ്ട് സൌദി സഖ്യസേന. കഴിഞ്ഞ ദിവസം സൌദിയെ ലക്ഷ്യം വെച്ച് ഹൂതി മിസൈലയച്ചതോടെ തിരിച്ചടിയും ശക്തമാണ്. ഇതിനിടെ സമാധാന ചര്‍ച്ചകള്‍ക്കുള്ള ശ്രമം യു.എന്‍ മധ്യസ്ഥന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്ത് തുടരുകയാണ്. സൌദിയില്‍ കഴിയുന്ന യമന്‍ പ്രസിഡന്‍റ് അബ്ദു റബ്ബ് മന്‍സൂര്‍ ഹാദി, യമന്‍ ഭരണകൂടം, ഹൂതി നേതൃത്വം, സൌദി അറേബ്യ, യു.എ.ഇ എന്നിവരുമായി ചര്‍ച്ച തുടരുകയാണ്. ഹൂതികളെ സ്വീഡനില്‍ നടക്കുന്ന രാഷ്ട്രീയ പരിഹാര ചര്‍ച്ചക്കെത്തിക്കാനായി ഗ്രിഫ്ത്ത് സന്‍ആയിലെത്തി ചര്‍ച്ച തുടരും.

Tags:    

Similar News