റമദാൻ: ഒമാനിലെങ്ങും ഖറൻ ഖശു ആഘോഷം
റമദാനിന്റെ 15ാം രാവിലായിരുന്നു ആഘോഷം
ഒമാനിലെങ്ങും ഖറൻ ഖശു ആഘോഷം നടന്നു. റമദാനിന്റെ 15ാം രാവിലായിരുന്നു അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറൻകശു കൊട്ടിപ്പാടി കൊണ്ടാടിയത്. വീടുകൾ തോറും കയറിയിറങ്ങി മധുരവും സമ്മാനങ്ങളും സ്വീകരിക്കുന്ന കുട്ടി സംഘങ്ങളുടെ കാഴ്ചയാണ് ഇതിൽ മനോഹരം.
മത്ര, സൂർ, നിസ്‌വ, മസ്‌കത്ത് തുടങ്ങി രാജ്യത്തിന്റെ വിവിധങ്ങളായ പ്രദേശങ്ങളിൽ ആഘോത്തേടെയാണ് ഖറൻഖശുവനെ വരവേറ്റത്. വിവിധ മാളുകളിലും മറ്റും പ്രത്യേകമായി ഖറൻഖശു ആഘോഷ രാവ് സംഘടിപ്പിച്ചിരുന്നു. വീടുകൾ തോറും കയറിയിറങ്ങി മധുരവും സമ്മാനങ്ങളും സ്വീകരിച്ച് കുട്ടികളുടെയും വലിയവരുടെയും സംഘങ്ങളുടെ ഘോഷയാത്രയാണ് ഇതിൽ മനോഹരം.
റസിഡൻഷ്യൽ മേഖലകളിൽ സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ തന്നെ കുട്ടികൾക്കായുള്ള ആഘോഷ പരിപാടികൾ ഔദ്യോഗികമായി തന്നെ സംഘടിപ്പിക്കാറുണ്ട്. റമദാൻ പകുതി പിന്നിട്ടെന്ന സന്ദേശവും ഈ പരിപാടികളിലൂടെ മനസിലാക്കാൻ സാധിക്കും. ഖറൻഖശുവിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും നാണയങ്ങളും സ്വരുക്കൂട്ടി പെരുന്നാൾ ആഘോഷത്തിനായി മാറ്റി വെക്കുന്നവരും കുട്ടിക്കൂട്ടങ്ങളുണ്ട്. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ട് കാലം തൊട്ടെ ഈ ആചാരങ്ങൾ ഉള്ളതായി പഴമക്കാർ പറയുന്നു. ആഘോഷത്തിന്റെ ഭാഗമായി കുട്ടികളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ ഇനം ഉൽപ്പന്നങ്ങൾ റമദാന്റെ തുടക്കം മുതലേ വിപണിയിൽ ലഭ്യമായിരുന്നു പ്രത്യേക വേഷ വിധാനങ്ങളോടെ കൊട്ടിപ്പാടി വീട്ടു മുറ്റത്തെത്തുന്ന കുട്ടി കൂട്ട ഗായക സംഘങ്ങൾക്ക് സമ്മാനങ്ങൾ നൽകിയാണ് വീട്ടുകാരും വരവേറ്റത്.