കെ.എം.സി.സിയും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്തു; ഒരു വര്‍ഷത്തിന് ശേഷം രാജേഷ് നാട്ടിലേക്ക്

ഡ്രൈവറായി ജോലി ചെയ്തിരുന്ന രാജേഷ് ഓടിച്ച വാഹനം ഒട്ടകത്തിലിടിച്ചാണ് അപകടമുണ്ടായത്

Update: 2022-07-14 12:32 GMT
Advertising

വാഹനപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷമായി സൗദിയിലെ ദമ്മാമില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന തൃശ്ശൂര്‍ സ്വദേശിയെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു. കെ.എം.സി.സി സന്നദ്ധ പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും കൈകോര്‍ത്താണ് രാജേഷിന് നാട്ടിലേക്കുള്ള വഴിയൊരുക്കിയത്.

വെന്റിലേറ്ററിന്റെയും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തിന്റെയും സഹായത്തോടെയാണ് തൃശ്ശൂര്‍ വാഴാനി സ്വദേശി രാജേഷ് നാട്ടിലേക്ക് യാത്രയായത്. പത്ത് ലക്ഷത്തിലധികം രൂപയാണ് രാജേഷിനെ നാട്ടിലെത്തിക്കാനുള്ള ചിലവ്. വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ കുടുംബത്തിന്റെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഇന്ത്യന്‍ എംബസിയും ഭീമമായ തുക ചിലവഴിച്ച് യാത്രയൊരുക്കിയത്.


 


രാജേഷിന്റെയും കുടെ യാത്ര ചെയ്യുന്ന ഡോക്ടറുടെയും വിമാന ടിക്കറ്റ് ചിലവുകള്‍ ഇന്ത്യന്‍ എംബസി ഏറ്റെടുക്കുകയും വെന്റിലേറ്ററും മറ്റു മെഡിക്കല്‍ സൗകര്യങ്ങളും കെ.എം.സി.സി ഒരുക്കുകയും ചെയ്തതോടെയാണ് രാജേഷിന്റെ മടക്കം സാധ്യമായത്. എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സൗദി ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരും സഹായത്തിനെത്തി. നാട്ടിലെത്തുന്ന രാജേഷിന് തുടര്‍ചികിത്സയൊരുക്കാന്‍ ജനപ്രതിനിധികളുമായും രാഷ്ട്രീയ സംഘടനാ നേതാക്കളുമായും ചേര്‍ന്ന് സൗകര്യമേര്‍പ്പെടുത്തിയതായും കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

ഇസ്മാഈല്‍ പുള്ളാട്ട്, ഹുസൈന്‍ നിലമ്പൂര്‍, അന്‍വര്‍ഷാഫി, ഹുസൈന്‍ വേങ്ങര, ഫൈസല്‍ ഇരിക്കൂര്‍, ജൗഹര്‍ കുനിയില്‍, മുഹമ്മദ് കരിങ്കപ്പാറ, അഫ്സല്‍ വടക്കേകാട്, സാദിഖ് എറണാകുളം, മൊയ്തുണ്ണി പൊന്നാനി, ജുനൈദ് കാസര്‍ഗോഡ്, സലാം ഹാജി, യൂനുസ് കുട്ടോത്ത്, ശിഹാബ് പുല്ലാനി എന്നിവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News