ഹറമുകളിൽ കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷാ ബ്രേസ് ലെറ്റ്
ഇരു ഹറമുകളിലും കുട്ടികൾക്ക് പ്രത്യേക സേവനങ്ങൾ
ജിദ്ദ: മക്ക മദീന ഹറമുകളിൽ കുട്ടികൾക്കും പ്രായമായവർക്കും സുരക്ഷാ ബ്രേസ് ലെറ്റ് നൽകും. കാണാതാവുന്നവരെ കണ്ടെത്താൻ സഹായിക്കുന്നതാണ് സംവിധാനം. കുട്ടികൾക്കും മുതിർന്നവർക്കും വിവിധ സേവനങ്ങൾ ഇരു ഹറമുകളിലും ലഭ്യമാക്കിയിട്ടുണ്ട്.
സുരക്ഷാ ബ്രേസ്ലെറ്റ് സേവനത്തിനായി മക്കയിലെ ഹറമിൽ ഒന്നാം വാതിലായ മാലിക് അബ്ദുൽ അസീസിനും 79 വാതിലായ മാലിക് ഫഹദിനോടും ചേർന്നാണ് മെഷീനുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ബാർകോഡ് ഉൾപ്പെടുന്ന ബ്രേസ്ലെറ്റ് പ്രിൻറ് ചെയ്യാനാവും. ഇത് കൈകളിൽ അണിയിച്ചാണ് ഹറം പള്ളിക്കകത്തേക്ക് പ്രവേശിപ്പിക്കുക, മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള പൂർണ വിവരങ്ങൾ അടങ്ങുന്നതാണ് ബ്രേസ്ലെറ്റ്. തിരക്കിനിടയിൽ വഴിതെറ്റിപ്പോകുന്ന വരെ ട്രാക്ക് ചെയ്ത് കണ്ടെത്താൻ ഇത് ഉപകരിക്കും.
'നിങ്ങളുടെ കുട്ടികൾ ഞങ്ങളോടൊപ്പം സുരക്ഷിതരാണെന്ന' പ്രോഗ്രാമിന്റെ ഭാഗമായി നഴ്‌സറി ഉൾപ്പെടെയുള്ള നിരവധി സേവനങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് നമസ്‌കാരത്തിന് പ്രത്യേക ഇടവും. നടക്കാനാവാത്തവർക്ക് ഗോൾഫ് വാഹനങ്ങൾ ഉൾപ്പെടെയുള്ള സേവനവും ലഭ്യമാണ്. 7,000ത്തോളം വളണ്ടിയർമാർ ഹറം പള്ളിക്കകത്തും പുറത്തും സേവനത്തിലുണ്ട്. റമദാനിലെ തിരക്കു പരിഗണിച്ചാണ് പ്രത്യേക ക്രമീകരണങ്ങൾ.