ഹൂതി വിമതർക്ക് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് അറബ് പാർലമെന്റ്

വിമതർ നടത്തുന്ന എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും ഇറാനിയൻ ഭരണകൂടമാണ് പൂർണ ഉത്തരവാദികളെന്ന് പാർലമെന്റ് ആരോപിച്ചു

Update: 2022-01-03 15:21 GMT
Advertising

കെയ്‌റോ: സൗദി അറേബ്യയ്‌ക്ക് നേരെ ഹൂത്തി വിമതർ തുടർച്ചയായി നടത്തുന്ന ഭീകരാക്രമണങ്ങളെ അറബ് പാർലമെന്റ് അപലപിച്ചു. കഴിഞ്ഞ ദിവസവും സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകൾ ഹൂത്തി വിമതർ വിക്ഷേപിച്ചതിനെ തുടർന്നാണ് പ്രസ്താവന. എങ്കിലും ഡ്രോണുകളെ വിജയകരമായി പ്രതിരോധിക്കാൻ സൗദി സഖ്യസേനയ്ക്ക് സാധിച്ചിരുന്നു.

സാധാരണക്കാർക്കും നിരപരാധികൾക്കും നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾ തടയാൻ, ഹൂതികൾക്ക് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അറബ് പാർലമെന്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. യെമനിലെ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഹൂതികളുടെ ഭാ​ഗത്തുനിന്നുണ്ടാകുന്നില്ലെന്നാണ് അവരുടെ പ്രവൃത്തികൾ തെളിയിക്കുന്നതെന്നും അറബ് പാർലമെന്റ് അഭിപ്രായപ്പെട്ടു.

വിമതർ നടത്തുന്ന എല്ലാ ഭീകരപ്രവർത്തനങ്ങൾക്കും ഇറാനിയൻ ഭരണകൂടമാണ് പൂർണ ഉത്തരവാദികളെന്ന് പാർലമെന്റ് ആരോപിച്ചു. അത്യാധുനിക ആയുധങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, വിദഗ്ധ സൈനിക ഉപദേഷ്ടാക്കൾ എന്നിവയെല്ലാം ഹൂത്തികൾക്ക് നൽകിക്കൊണ്ട് അറബ് മേഖലയിൽ അരാജകത്വവും അട്ടിമറിയും നാശവും വ്യാപിപ്പിക്കാനുള്ള ശ്രമമായാണ് ഇതിനെ കാണുന്നതെന്നും പാർലമെന്റ് പറഞ്ഞു.

ഭീകരാക്രമണങ്ങളെ നേരിടാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളിലും അറബ് പാർലമെന്റ് തങ്ങളുടെ പൂർണ ഐക്യദാർഢ്യവും പിന്തുണയും ആവർത്തിച്ചു. മേഖലയിലെ സുരക്ഷയും സ്ഥിരതയും തകർക്കുന്ന ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും വെടിനിർത്തലിനുള്ള സ്റ്റോക്ക്ഹോം കരാറിന്റേയും നഗ്നമായ ലംഘനമാണെന്നും പാർമെന്റ് ഊന്നിപ്പറഞ്ഞു.

അതേ സമയം, ഹൂത്തി ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഈജിപ്തും യുഎഇയുമടക്കം നിരവധി രാജ്യങ്ങളാണ് സൗദിയെ പിന്തുണച്ച് രം​ഗത്ത് വന്നിട്ടുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News