വിവാഹിതയുമായി സഹോദരന് ബന്ധം; ആന്ധ്രാ സ്വദേശിയെ കാറിലിട്ട് ജീവനോടെ കത്തിച്ചു

ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് നാഗരാജു

Update: 2023-04-04 08:31 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

ചിത്തൂര്‍: ആന്ധ്രാപ്രദേശിൽ വിവാഹിതയായ യുവതിയുമായുള്ള ഇളയ സഹോദരന്‍റെ ബന്ധത്തിന്‍റെ പേരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു.ചിത്തൂര്‍ ജില്ലയിലാണ് സംഭവം. സോമ്പല്ലേ നാഗരാജു(35) എന്നയാളാണ് മരിച്ചത്. ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‍വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ് നാഗരാജു.

ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ രാമചന്ദ്രപുരം മണ്ഡലത്തിലെ താമസക്കാരാണ് നാഗരാജുവും സഹോദരന്‍ പുരുഷോത്തവും. യുവതിയും ഇവിടെയാണ് താമസിക്കുന്നത്. റിപുഞ്ജയ എന്ന യുവതിയുമായി പുരുഷോത്തമിന് ബന്ധമുണ്ടായിരുന്നു. എന്നാല്‍ യുവതിയുടെ  ബന്ധുക്കൾ പുരുഷോത്തവുമായുള്ള ബന്ധത്തെ എതിർക്കുകയും പ്രശ്നം ഒത്തുതീർപ്പാക്കാൻ നാഗരാജുവിനെ വിളിക്കുകയും ചെയ്തു.യുവതിയുടെ കുടുംബാംഗങ്ങളും നാഗരാജുവും അജ്ഞാത സ്ഥലത്തേക്ക് കാറിൽ പോകുന്നതിനിടെ, യുവാവിനെ മർദ്ദിക്കുകയും കാറിനുള്ളിൽ കയറുകൊണ്ട് ബന്ധിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ വീട്ടുകാർ കാറിനു മുകളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തുടര്‍ന്ന് കാര്‍ ഒരു കൊക്കയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചു. എന്നാല്‍ മലയിറങ്ങുന്ന കാറിന്‍റെ വഴിയിൽ കല്ല് തടഞ്ഞതിനെ തുടർന്ന് അവരുടെ ശ്രമം വിഫലമായി.കാറിനുള്ളിൽ നാഗരാജുവിനെ വഴിയാത്രക്കാർ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും ജീവൻ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു.ഗുരുതരമായി പൊള്ളലേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാൾക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.കേസിലെ മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തിവരികയാണ്.

തന്‍റെ ഭർത്താവിനെ കൊലപ്പെടുത്തിയത് റിപുഞ്ജയാണെന്ന് നാഗരാജുവിന്‍റെ ഭാര്യ സുലോചന ആരോപിച്ചു. റിപുഞ്ജയ തന്‍റെ ഭർത്താവിനെ ചർച്ചയ്ക്ക് ക്ഷണിക്കുകയും കാറിനുള്ളിൽ ജീവനോടെ കത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അവർ പറഞ്ഞു. ഭര്‍തൃസഹോദരനും യുവതിയുമായുള്ള ബന്ധം ഇരുകുടുംബങ്ങളിലും പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും സുലോചന കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News