പത്ത് വിമാനങ്ങൾക്ക് ബോംബ് ഭീഷണി; വ്യോമയാന മേഖല പ്രതിസന്ധിയിൽ
ഇൻഡിഗോ, വിസ്താര വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി
ന്യൂഡല്‍ഹി: വിമാനങ്ങൾക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇൻഡിഗോ, വിസ്താര വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി. പത്ത് വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിൽ. തുടർച്ചയായി ഇ മെയിൽ, എക്സ് അക്കൗണ്ടുകൾ വഴിയാണ് ഭീഷണികൾ വരുന്നത്. ദുരൂഹത തുടരുന്നതിനൊപ്പം പിന്നിലാരെന്ന അന്വേഷണവും തുടരുകയാണ്.
വ്യോമയാന മേഖലയുടെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുന്ന രീതിയിലാണ് തുടർച്ചയായി ബോബ് ഭീഷണികൾ ഉണ്ടാകുന്നത്. സന്ദേശം അയക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറയുമ്പോഴും ഭീഷണികൾക്ക് കുറവില്ല. ഇൻഡിഗോ, വിസ്താര, ആകാശ, എയർ ഇന്ത്യ വിമാനങ്ങൾക്കാണ് കൂടുതലും ഭീഷണി.
വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞിരുന്നു. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നുവെന്നും ഇക്കാര്യത്തിൽ മറ്റു മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.