'ഭരണഘടനയുടെ ആത്മാവിന് കോട്ടംവരുത്തും: ആർഎസ്എസ് വിലക്ക് നീക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഉദ്യോഗസ്ഥർ

'സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആർഎസ്എസ്സിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാമെന്നത് ഭരണഘടന ലംഘനം'

Update: 2024-09-02 10:08 GMT
Advertising

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ സിവിൽ സർവീസുകാരുടെ സംഘടനയായ 'ദി കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ​ഗ്രൂപ്പ്'. വിലക്ക് നീക്കരുതെന്ന തുറന്ന കത്തിൽ 115 പേരാണ് ഒപ്പിട്ടത്. ഇതിൽ നിരവധി പേർ ഉയർന്ന പദവികൾ വഹിച്ചവരാണ്.

സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ആർഎസ്എസ്സിൻ്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാമെന്നത് ഭരണഘടന ലംഘനമാണെന്നും അവർ പറഞ്ഞു. ഭരണഘടനയുടെ ആത്മാവിന് വലിയ കോട്ടമുണ്ടാക്കുന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വിലക്ക് നീക്കാനുള്ള തീരുമാനം രാജ്യത്തിൻ്റെ മതേതര ജനാധിപത്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. പക്ഷപാതമുള്ള ഉദ്യോ​ഗസ്ഥരാണെങ്കിൽ കലാപസമയത്ത് അക്രമങ്ങൾ കൂടാൻ കാരണമാകുമെന്നും ഇവർ പറയുന്നു.

'ആർഎസ്എസിൻ്റെ പ്രത്യയശാസ്ത്രത്തിൻ്റെ കാതൽ ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യമാണ്. ബി.ജെ.പി- ആർഎസ്എസിനുള്ള അടുത്ത ബന്ധവും എല്ലാവർക്കും അറിയാം. നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് സംഘടിപ്പിക്കാൻ ചുമതലപ്പെട്ടവർ ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുള്ള സംഘടനയോട് യോജിച്ച് പ്രവർത്തിച്ചാൽ തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യത എങ്ങനെ ഉറപ്പിക്കാനാവു'മെന്നും അവർ ചോദിച്ചു.

സർക്കാർ ജീവനക്കാർക്ക് ആർഎസ്എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് ജൂലൈയിലാണ് കേന്ദ്ര സർക്കാർ നീക്കിയത്. 1966ൽ ഇന്ദിരാ ഗാന്ധി ​പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് വിലക്ക് കൊണ്ടുവന്നത്. പേഴ്സനൽ, പബ്ലിക് ഗ്രീവ്നെസ് ആൻഡ് പെൻഷൻസ് മന്ത്രാലയമാണ് ഈ വിലക്ക് ജൂലൈയിൽ നീക്കിയത്. ഹരിയാന, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളും സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിൽ പ്രവർത്തിക്കുന്നതിനുള്ള വിലക്ക് നീക്കിയിട്ടുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News