ഇന്ത്യക്കാരെ നാടുകടത്തിയ യുഎസ് നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി
'നാടുകടത്തൽ ആദ്യ സംഭവമല്ല'


ന്യൂഡൽഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുഎസിന്റെ നാടുകടത്തൽ ആദ്യ സംഭവമല്ലെന്നും വർഷങ്ങളായി തുടരുന്ന അതേ വ്യവസ്ഥകൾ പ്രകാരമാണ് യുഎസ് നടപടിയെന്നും ജയശങ്കർ പറഞ്ഞു.
'അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ല. 2009 മുതൽ തിരിച്ചയയ്ക്കുന്നുണ്ട്. നിയമവിരുദ്ധമായി തങ്ങുന്നവരെ തിരിച്ച് സ്വീകരിക്കാൻ ഇന്ത്യയ്ക്ക് ബാധ്യതയുണ്ട്. അനധികൃത കുടിയേറ്റക്കാരെ വിലങ്ങു വയ്ക്കുന്നത് അമേരിക്കൻ സർക്കാർ നയമാണ്. സ്ത്രീകളെയും കുട്ടികളെയും ഒഴികെയുള്ളവരെയാണ് വിലങ്ങിട്ടത്. അനധികൃത കുടിയേറ്റ ഏജൻസികൾക്കെതിരെ കടുത്ത നടപടി വേണം' - ജയശങ്കർ പറഞ്ഞു.
വിദേശകാര്യമന്ത്രിയുടെ പ്രസ്താവനക്കിടെ രാജ്യസഭയില്‍ പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധമുയര്‍ത്തി. ഇന്ത്യയുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു. തീവ്രവാദികളെ പോലെ ഇന്ത്യക്കാരോട് പെരുമാറിയത് എന്തിനാണെന്ന് രൺദീപ് സുർജെവാല ചോദിച്ചു. അമേരിക്കൻ തടവിൽ എത്ര ഇന്ത്യക്കാരുണ്ടെന്ന് ചോദിച്ച കോൺഗ്രസ് കൊളംബിയ പോലൊരു ചെറിയ രാജ്യം ചെറുത്തതു പോലെ ഇന്ത്യ ചെറുക്കാത്തത് എന്തു കൊണ്ടെന്നെന്നും ചോദിച്ചു. മുന്‍പ് നടത്തിയ നാടുകടത്തലുകള്‍ സൈനിക വിമാനങ്ങളിലാണോയെന്ന് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.