'വികാരം വ്രണപ്പെടുത്തുന്നില്ല'; 'മഹാരാജ്' റിലീസ് ചെയ്യാൻ നെറ്റ്ഫ്‌ളിക്‌സിന് അനുമതി

1862ലെ മഹാരാജ് അപകീർത്തിക്കേസ് ആസ്പദമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹരജി

Update: 2024-06-21 12:26 GMT
Advertising

അഹമ്മദാബാദ്: ആമിർഖാന്റെ മകൻ ജുനൈദ് നായകനാകുന്ന ചിത്രം മഹാരാജിന്റെ റിലീസിന് അനുമതി നൽകി ഗുജറാത്ത് ഹൈക്കോടതി. ചിത്രം ഒരു സമുദായത്തിന്റെയും വിശ്വാസത്തെയും വികാരങ്ങളെയും ഹനിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സംഗീത കെ.വിഷൻ അനുമതി നൽകിയിരിക്കുന്നത്. ചിത്രം മതവികാരം വ്രണപ്പെടുത്തുമെന്ന് കാട്ടി നൽകിയ ഹരജിയിൽ നേരത്തേ ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞിരുന്നു.

ഗുജറാത്തിൽ വൈഷ്ണവ സമുദായത്തിലെ പ്രബല വിഭാഗമായ പുഷ്ടിമാർഗിന്റെ പ്രതിനിധികളാണ് ചിത്രത്തിന്റെ റിലീസിനെതിരെ കോടതിയിൽ ഹരജി നൽകിയത്. 1862ലെ മഹാരാജ് അപകീർത്തിക്കേസ് ആസ്പദമാക്കിയുള്ള ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു ഹരജി. തുടർന്ന് ജൂൺ 14ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന് ജൂൺ 13ാം തീയതി കോടതി സ്‌റ്റേ നൽകി. നെറ്റ്ഫ്‌ളിക്‌സിനോട് കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. 

ചിത്രം യാതൊരു തരത്തിലും അത് മതവികാരം വ്രണപ്പെടുത്തുന്നില്ലെന്ന് കാട്ടിയാണിപ്പോൾ കോടതി റിലീസ് അനുവദിച്ചിരിക്കുന്നത്. ചിത്രം മഹാരാജ് കേസിനെ അടിസ്ഥാനമാക്കി മാത്രമാണുള്ളതെന്നും പുഷ്ടിമാർഗ് സമുദായത്തിന്റെ വികാരങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ റിലീസ് തടഞ്ഞ ഹരജിക്കാർ 100 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നിർമാണക്കമ്പനിയായ യഷ് രാജ് ഫിലിംസ് നേരത്തേ കോടതിയെ സമീപിച്ചിരുന്നു

എന്താണ് മഹാരാജ് അപകീർത്തി കേസ് ? 

ഗുജറാത്തിലെ പുഷ്ടിമാർഗ് എന്ന ആശ്രമവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. കർസാന്ധാസ് മുൽജി എന്ന മാധ്യമപ്രവർത്തകനെതിരായി പുഷ്ടിമാർഗിലെ ആത്മീയനേതാവായിരുന്ന ജഡുനാഥ്ജി ബ്രിജ്‌രാതൻജി മഹാരാജ് ഫയൽ ചെയ്ത മാനനഷ്ടക്കേസാണിത്.

മുംബൈയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനായിരുന്നു കർസാന്ധാസ്. ഹിന്ദു മതത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെയും സാമൂഹികവിപത്തുകളെയും കുറിച്ച് തുറന്നെഴുതി വലിയ വിമർശനങ്ങളേറ്റു വാങ്ങിയാണ് അദ്ദേഹവും അദ്ദേഹം തുടങ്ങി വച്ച വാരാന്ത്യപത്രം സത്യപ്രകാശും മുന്നോട്ടുപോയിരുന്നത്. 500 പേർ മാത്രമാണ് വരിക്കാരെങ്കിലും ബോംബെയിലെ യാഥാസ്ഥിതിക ഗുജറാത്തി ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ വാരാന്ത്യമിറങ്ങുന്ന ആ പത്രം ധാരാളമായിരുന്നു.

16ാം നൂറ്റാണ്ടിൽ വല്ലഭാചാര്യൻ സ്ഥാപിച്ച പുഷ്ടിമാർഗ് എന്ന വിശ്വാസിസമൂഹത്തിലെ അംഗമായിരുന്നു കർസാന്ധാസ്. വടക്കേഇന്ത്യയിലെ പ്രബലമായ ഒരു ഹിന്ദുവിഭാഗമായിരുന്നു ഇത്. 19ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെ, മഹാരാജ് എന്ന നേതൃവിഭാഗത്തിന്റെ കഴിവിൽ സാമ്പത്തികമായും സാമൂഹികമായും മുന്നിട്ടുനിൽക്കാൻ പുഷ്ടിമാർഗിനായിരുന്നു. വിശ്വാസികളിൽ അസാധാരണമായ സ്വാധീനമായിരുന്നു ഈ ആത്മീയനേതാക്കൾക്കുണ്ടായിരുന്നത്. ശ്രീകൃഷ്ണന്റെ പിന്തുടർച്ചക്കാരായി കണക്കാക്കപ്പെട്ടിരുന്ന ഇവർക്ക് വിശ്വാസികളിലൂടെ ധാരാളം സമ്പത്തും കൈവന്നിരുന്നു.

നൂറ്റാണ്ടിന്റെ അവസാനത്തോടെ അഴിമതി ആരോപണങ്ങളും ലൈംഗികപീഡനപരാതികളും അന്നത്തെ മഹാരാജ് ആയിരുന്ന ജഡുനാഥ്ജിക്കെതിരെ വന്നു തുടങ്ങി. വിശ്വാസികൾക്കിടയിൽ വലിയ രീതിയിൽ വിഭജനത്തിനും ഇത് കാരണമായി. യുവാക്കളിൽ ഭൂരിഭാഗവും മഹാരാജിനെതിരെ തിരിഞ്ഞു. ഇവിരലൊരാളായിരുന്നു കർസാന്ധാസും. തന്റെ വിശ്വാസത്തെ സ്വന്തം എഴുത്തുകളിലൂടെ ചോദ്യം ചെയ്ത കർസാന്ധാസ്, ആശ്രമത്തിലെ പൊരുത്തക്കേടുകൾ അടിസ്ഥാനമാക്കി ഒരു ലേഖനം പ്രസിദ്ധീകരിച്ചത് മഹാരാജിന് വലിയ തിരിച്ചടിയായി.

സ്ത്രീകളായ ഭക്തരുമായി മഹാരാജ് ലൈംഗികബന്ധത്തിലേർപ്പെടാറുണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കർസാന്ധാസ് മഹാരാജിനെതിരെ തന്റെ ലേഖനത്തിൽ ഉന്നയിച്ചത്. തുടർന്ന് ബോംബെ ഹൈക്കോടതിയിൽ മഹാരാജ് കർസാന്ധാസിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. പ്രശസ്തമായ വാരൻ ഹേസ്റ്റിംഗ്‌സ് വിചാരണയ്ക്ക് ശേഷം നടന്ന ഏറ്റവും വലിയ വിചാരണയായിരുന്നു ഈ കേസിന്റേത്. 50000 രൂപയാണ് അന്ന് നഷ്ടപരിഹാരമായി മഹാരാജ് ആവശ്യപ്പെട്ടത്.

അന്നത്തെ ബോംബെ സുപ്രിംകോടതി തനിക്കനുകൂലമായി കേസ് വിധിക്കുമെന്ന മഹാരാജിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു കോടതി വിധി. ചീഫ് ജസ്റ്റിസ് മാത്യു സോസ്, ജോസഫ് അർനോൾഡ് എന്നിവരാണ് അധ്യക്ഷരായുണ്ടായിരുന്നത്. കോടതി നടപടികളിൽ ആയിരത്തിലധികം പേരും പങ്കെടുത്തു.

സ്വന്തം സമുദായത്തിൽ നിന്ന് കടുത്ത സമ്മർദമായിരുന്നു കേസ് നടക്കുന്ന കാലയളവിൽ കർസാന്ധാസ് നേരിട്ടിരുന്നത്. സമുദായത്തിൽ നിന്ന് പുറത്താക്കി, ഒറ്റപ്പെടുത്തും എന്നുവരെ ഭീഷണിയുയർന്നു. എന്നാൽ പുരോഹിതന്മാരെയും പുഷ്ടിമാർഗിലെ തന്നെ മറ്റ് മതാചാര്യന്മാരെയും ഭക്തരെയും പങ്കെടുപ്പിച്ച് നടത്തിയ വിചാരണയ്‌ക്കൊടുവിൽ കേസ് കർസാന്ധാസിനനുകൂലമായി വിധിക്കുകയാണുണ്ടായത്. 11,500 രൂപ നഷ്ടപരിഹാരമായി കോടതി കർസാന്ധാസിന് അനുവദിച്ച് കൊടുക്കുകയും ചെയ്തു.

കേസ് അവസാനിപ്പിച്ച് കൊണ്ട് ജഡ്ജി അർനോൾഡ് നടത്തിയ പ്രസ്താവനയ്ക്ക് ഇന്നും പ്രസക്തിയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ധർമപരമായ തെറ്റുകൾ ഒരിക്കലും വിശ്വാസപരമായി ശരിയാകില്ല എന്ന അദ്ദേഹത്തിന്റെ പരാമർശത്തോടെ ചരിത്രപരമായ മഹാരാജ് ലിബൽ കേസിന് അവിടെ തിരശ്ശീല വീണു.

ഈ കേസ് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്തിലെ ഹിന്ദു വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. ചിത്രം ഹിന്ദുക്കൾക്കിടയിൽ വലിയ പ്രകോപനം സൃഷ്ടിക്കുമെന്ന ഹരജിക്കാരുടെ വാദം കോടതി പരിഗണിക്കുകയായിരുന്നു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News