കുടുംബാംഗത്തിന്റെ മൃതദേഹം സംസ്കരിക്കണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണം; ഒഡിഷയിൽ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ
കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണമെന്നാണ് ഗ്രാമത്തിലെ ഹിന്ദു ഗ്രാമവാസികൾ ഇവരോട് പറഞ്ഞത്


ന്യൂ ഡൽഹി: കുടുംബാംഗത്തിന്റെ മൃതശരീരം അടക്കം ചെയ്യാനായി ഒഡിഷയിൽ നിർബന്ധിത മതപരിവർത്തനം നടത്തിയതായി ആരോപണം. ആദിവാസി ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ട നാല് പേരെയാണ് നിർബന്ധിച്ച് മതം മാറ്റം നടത്തിയത്. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലെ സിയുനഗുഡ ഗ്രാമത്തിലാണ് സംഭവം. സമുദായ നേതാക്കളുമായും ഗ്രാമവാസികളുമായും സംവദിച്ച ആറ് അംഗ അഭിഭാഷക സംഘത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2025 മാർച്ച് 2 ന് കേശബ് സാന്ത എന്നയാൾ മരിച്ചപ്പോഴാണ് ആരോപണത്തിന് ആസ്പദമായ സംഭവം ഉണ്ടായത്. കുടുംബത്തിലെ മുതിർന്ന അംഗമായ കേശബ് സാന്തയെ സംസ്കരിക്കണമെങ്കിൽ ഹിന്ദുമതം സ്വീകരിക്കണമെന്നാണ് ഗ്രാമത്തിലെ ഹിന്ദു ഗ്രാമവാസികൾ ഇവരോട് പറഞ്ഞത്. ഗ്രാമത്തിൽ 30 ഹിന്ദു കുടുംബങ്ങളും 3 ക്രിസ്ത്യൻ കുടുംബങ്ങളും ആണുള്ളത്. നേരത്തെയും സമാനമായ പ്രശ്ങ്ങൾ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ഡിസംബർ 18 ന് പ്രാദേശിക സാന്താൾ ആദിവാസി ക്രിസ്ത്യാനിയായ ബുധിയ മുർമു എന്നയാളുടെ ശവസംസ്കാരച്ചടങ്ങുകൾ തടഞ്ഞതാണ് ആദ്യത്തെ സംഭവം. സംഘർഷങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ 12 മണിക്കൂറിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിച്ചെങ്കിലും വീണ്ടും സമാനസംഭവങ്ങൾ തുടരുന്നതായി ഗ്രാമവാസികൾ പറയുന്നു. ഭരണഘടന പ്രകാരം ക്രിസ്ത്യൻ ആദിവാസികൾക്ക് ശ്മശാന ഭൂമിക്ക് അവകാശമില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് സർന മാജ്ഹി/മാജ്ഹി പർഗാനയുടെ ബാനറിൽ ജനക്കൂട്ടം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രശ്ങ്ങൾ ഫലപ്രദമായി അവസാനിപ്പിക്കാൻ അധികൃതർക്ക് സാധിച്ചില്ല.
സംഭവത്തിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്ങ്ങൾ ആളിക്കത്തിക്കാൻ പ്രാദേശിക മാധ്യമങ്ങൾ ശ്രമിച്ചുവെന്നും പരാതികൾ ആരോപണം ഉന്നയിക്കുന്നു. പ്രകോപനപരമായ പത്ര റിപ്പോർട്ടുകളും മറ്റും പ്രശനങ്ങൾ കൂടുതൽ തീവ്രമാക്കിയതായും ഇവർ ചൂണ്ടിക്കാട്ടുന്നു.