ഫ്രേമർ എഐയിൽ വൻ നിക്ഷേപം നടത്തി ലുമികായി
രണ്ട് മില്ല്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്
ന്യൂഡൽഹി: വിഡിയോ കണ്ടന്റ് ക്രിയേഷൻ പ്ലാറ്റ്‌ഫോമായ ഫ്രേമർ എഐയിൽ വൻ നിക്ഷേപം നടത്തി ലുമികായി. രണ്ട് മില്ല്യൺ യുഎസ് ഡോളർ അതായത് 16.8 കോടി രൂപയുടെ നിക്ഷേപമാണ് ലുമികായി ഫ്രേമർ എഐയിൽ നടത്തുന്നത്. ഇന്ത്യയിലെ ഇന്ററാക്ടീവ് മീഡിയയുടെയും ഗെയിമിഗിന്റെയും വികസനത്തെ പിന്തുണയ്ക്കുന്ന ഒരു വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് വിനിയോഗ സ്ഥാപനമാണ് ലുമികായി.
ഫ്രേമറിന്‍റെ സ്‌പോർട്‌സ്, എന്റർടെയിൻമെന്റ് മേഖലകളെ വിപുലീകരിക്കുന്നതിനും കൂടുതൽ സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്താനും ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
വിഡിയോകൾക്ക് അടിക്കുറിപ്പുകൾ നൽകുന്നതിനൊപ്പം വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പണം സമ്പാദിക്കാനായി പങ്കുവയ്ക്കാനാകുന്ന ഹ്രസ്വ വിഡിയോകളുടെ സെഗ്മെന്റുകളും ഫ്രേമർ വാഗ്ദാനം ചെയ്യുന്നു. യൂട്യൂബ് ഷോർട്ട്‌സിനും ഇൻസ്റ്റ റീലിനും സമാനമായി വെർട്ടിക്കൽ വിഡിയോകളും നിർമ്മിക്കുന്നുണ്ട്. ഒരു ക്ലിക്കിലൂടെ, അര മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ 35 ഹ്രസ്വ പാക്കേജുകളാക്കി മാറ്റാൻ ഫ്രേമറിന് കഴിയുമെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.
എൻഡിടിവിയിലെ മുൻ സിഇഒ അടക്കം ഉന്നതപദവികളിലിരുന്ന മൂന്ന് പേർ ചേർന്നാണ് ഫ്രേമർ എഐ രൂപീകരിച്ചിരിക്കുന്നത്. എൻഡിടിവി ഗ്രൂപ്പിന്റെ മുൻ പ്രസിഡന്റും സിഇഒയുമായിരുന്ന സുപർണ സിംഗ് ആണ് ഫ്രേമർ എഐയുടെ സിഇഒ. എൻഡിടിവിയിലെ ഉന്നതപദവിയിലിരുന്ന അരിജിത് ചാറ്റർജി, കവൽജിത് സിംഗ് ബേദി എന്നിവരാണ് മറ്റുള്ളവർ.
ഇന്ത്യക്ക് പുറമെ യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ഉപഭോക്താക്കളാണ് ഫ്രേമർ എഐക്കുള്ളത്. ഇന്ത്യടുഡേ ഗ്രൂപ്പ്, സീ ന്യൂസ്, ഇൻഷുറൻസ് ഭീമൻമാരായ അക്കോ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള മുൻനിരകമ്പനികൾ.