സർവകലാശാലയുടെ മാർക്ക് പിഴവിൽ ജോലി നിഷേധിച്ചു: 13 വർഷത്തെ നിയ​മ പോരാട്ടത്തിനൊടുവിൽ നിയമനം

ബിരുദ സർട്ടിഫിക്കറ്റിൽ മാർക്കിന്റെ ശതമാനം 75.36 ന് പകരം 71.79 എന്നാണ് ചേർത്തിരുന്നത്

Update: 2024-01-23 09:58 GMT
Advertising

മംഗളൂരു: സർവകലാശാല അധികൃതരുടെ പിഴവുയർത്തി ബി.ജെ.പി സർക്കാർ നിഷേധിച്ച ​ജോലി 13 വർഷത്തെ നിയ​മ പോരാട്ടത്തിനൊടുവിൽ സ്വന്തമാക്കി മുസ്ലിം യുവതി. ബെൽത്തങ്ങാടി താലൂക്കിലെ ആരംബോഡി ഗ്രാമത്തിലെ ഹൊക്കോഡിഗോളിയിലെ മുബീന ബാനുവാണ് കഴിഞ്ഞ 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ശിശു വികസന പ്രോജക്ട്  ഓഫീസിൽ സൂപ്പർവൈസർ തസ്തികയിൽ ജോലിക്ക് പ്രവേശിക്കുന്നത്.

മുബീന ബാനു അപേക്ഷിച്ച വനിതാ ശിശുക്ഷേമ വകുപ്പിൽ സൂപ്പർവൈസർ തസ്തികയിൽ 2010-ൽ നിയമനം നടന്നിട്ടും തന്നെ ഒഴിവാക്കിയതിൽ അവർ നടത്തിയ അന്വേഷണമാണ് നിയമപോരാട്ടത്തിലേക്ക് വഴിവെച്ചത്. സർവകലാശാല അധികൃതരു​ടെ പിഴവാണ് ത​ന്റെ നിയമനതടസത്തിന് കാരണമെന്ന് കണ്ടെത്തി.

മംഗളൂരു സർവകലാശാല നൽകിയ ബിരുദ സർട്ടിഫിക്കറ്റിൽ മാർക്കിന്റെ ശതമാനം 75.36 ന് പകരം 71.79 എന്നാണ് ചേർത്തിരുന്നത്. മാർക്കുകൾ പരിശോധിച്ച് ശതമാനം ശരിയാക്കാമായിരുന്നിട്ടും ജോലി നിഷേധിച്ചു. ഇതിനെതിരെ പരാതികളുമായി അധികൃത​രെ സമീപി​ച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. തുടർന്നാണ് മംഗളൂരു എംഎൽഎയും കർണാടക നിയമസഭ സ്പീക്കറുമായ യു.ടി.ഖാദറിന് മുന്നിൽ പരാതിയുമായെത്തിയത്.

തുടർന്നും ലോകായുക്തയിലും കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനേയും (കെ.എ.ടി) സമീപിച്ചു. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കെ.എ.ടി മുബീന ബാനുവിന് അനുകൂലമായി വിധിയെഴുതിയത്. സ്വകാര്യ കോളജിൽ അധ്യാപികയായി ജോലി ചെയ്യുന്നതിനിടിയിലാണ് ജനുവരി 10-ന് ശിശു വികസന പ്രോജക്ട് ഓഫീസറുടെ ഓഫീസിൽ സൂപ്പർവൈസർ തസ്തികയിൽ നിയമന ഉത്തരവ് ലഭിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News