ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം; മൊഹാലിയിൽ അയൽക്കാരുടെ മർദനമേറ്റ യുവ ശാസ്ത്രജ്ഞൻ മരിച്ചു
പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. അഭിഷേക് സ്വർണകർ ആണ് മരിച്ചത്


മൊഹാലി: ബൈക്ക് പാർക്ക് ചെയ്തതിനെച്ചൊല്ലി അയൽക്കാരുമായുള്ള തർക്കത്തിനിടെ മർദനമേറ്റ യുവ ശാസ്ത്രജ്ഞൻ മരിച്ചു.
പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആന്റ് റിസർച്ചിൽ (ഐസർ) പ്രൊജക്ട് സയന്റിസ്റ്റായി ജോലി ചെയ്യുന്ന ഡോ. അഭിഷേക് സ്വർണകർ ആണ് മരിച്ചത്. മൊഹാലി സെക്ടർ 67ൽ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് പുറത്തുവെച്ചാണ് അയൽക്കാർ അദ്ദേഹത്തെ മർദിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അയൽവാസിയായ മോണ്ടിയുമായി സ്വർണകർ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നാലെയുള്ള സംഘര്‍ഷമാണ് മരണത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അയൽക്കാരിലൊരാൾ ഡോ. അഭിഷേകിനെ തള്ളി നിലത്തിടുന്നതും ശേഷം മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അയൽവാസികളിൽ കുറച്ച് പേർ അഭിഷേകിന്റെ ബൈക്കിന് സമീപം നിൽക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിൽ കാണുന്നത്. ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയാണ് സ്വർൺകര്‍. അന്താരാഷ്ട്ര ജേണലുകളിൽ അടക്കം സ്വർൺകറിന്റെ പേര് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. അടുത്തിടെ വൃക്കമാറ്റിവയ്ക്കലിന് വിധേയനായിരുന്നു അദ്ദേഹം. സഹോദരിയാണ് തന്റെ വൃക്കകളിലൊന്ന് അദ്ദേഹത്തിന് ദാനം ചെയ്തിരുന്നത്. ഡയാലിസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.