വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി; ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുമെന്ന് കേന്ദ്രം

വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ കർശനമാക്കുമെന്ന് വ്യോമയാന മന്ത്രി പറഞ്ഞു

Update: 2024-10-21 09:55 GMT
Advertising

ന്യൂഡൽഹി: വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും ഗുരുതര കുറ്റകൃത്യങ്ങളുടെ പട്ടികയിൽപ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ മറ്റു മന്ത്രാലയങ്ങളുമായി ചർച്ചകൾ നടത്തും. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ നൂറിലേറെ വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടിക്കൊരുങ്ങുന്നത്. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനങ്ങൾക്കെതിരെയായ ഭീഷണികൾ ഗൗരവമുള്ള വിഷയമാണ്. വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ കർശനമാക്കും. വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നിലുള്ളവർക്ക് വിമാനയാത്ര വിലക്കേർപ്പെടുത്തും. ജയിൽ ശിക്ഷയും പിഴയും ഏ​ർപ്പെടുത്തും. ഭീഷണികളിൽ അന്വേഷണം വേഗത്തിലാക്കും. ഗൂഢാലോചനയും അന്വേഷിക്കും. സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും ഇതുസംബന്ധിച്ച് എല്ലാ എയർലൈൻ കമ്പനികളുടെയും നിർദ്ദേശം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനക്കമ്പനികളുമായി നിരവധി മീറ്റിങ്ങുകൾ നടത്തിയിട്ടുണ്ടെന്നും അവർക്കും യാത്രക്കാർക്കും ഉണ്ടാകുന്ന അസൗകര്യം കുറയ്ക്കുന്നതിന്  അഭിപ്രായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ ആഴ്‌ചയിൽ എട്ട് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഓരോ ഭീഷണിയും വ്യക്തിഗതമായി വിലയിരുത്തി. സുരക്ഷയിൽ ഞങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നില്ല. മിക്കതും വ്യാജ ഭീഷണികളാണെങ്കിലും സു​രക്ഷയിൽ ഞങ്ങൾക്ക് വിട്ടുവീഴ്ച വരുത്താൻ കഴിയില്ല. യാത്രക്കാരുടെ ജീവൻ പ്രധാനമാണ്, സുരക്ഷാ സാഹചര്യം പ്രധാനമാണ്, വിമാനത്താവളങ്ങളിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് മുംബൈ ​പൊലീസും ഡൽഹി പൊലീസും ഒരു ഡസനിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News