'2000 കിലോ അരി, 200 കിലോ നെയ്യ്, വെളിച്ചെണ്ണ...വേണ്ടെന്ന് പറഞ്ഞിട്ടും ലോഡ് കണക്കിന് സഹായം'; അനുഭവം പങ്കുവെച്ച് ഷെഫ് പിള്ള

വയനാട്ടിൽ ദുരിതബാധിതരായ 8,000 പേർക്ക് ഭക്ഷണമുണ്ടാക്കി നൽകിയെന്നും വരുംദിവസങ്ങളിൽ 25,000 പേർക്കുള്ള ഭക്ഷണമൊരുക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഷെഫ് പിള്ള വ്യക്തമാക്കുന്നത്.

Update: 2024-08-03 13:20 GMT
Advertising

കോഴിക്കോട്: മഹാദുരന്തത്തിന്റെ നടുക്കം മാറാതെ ഉള്ളുലഞ്ഞ് നിൽക്കുകയാണ് മലയാളികൾ. വയനാടിനെ കരകയറ്റാൻ ഒറ്റക്കെട്ടായി നിന്നുകൊണ്ട് സഹായങ്ങളുടെ പ്രവാഹമാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായത്. ദുരിതബാധിതർക്ക് ഭക്ഷണത്തിന്റെ രൂപത്തിൽ സഹായഹസ്തം നീട്ടിയായിരുന്നു ഷെഫ് പിള്ള രംഗത്തെത്തിയത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഷെഫ് പിള്ള ഭക്ഷണം തയ്യാറാക്കുന്നത്. വേണ്ടെന്ന് പറഞ്ഞിട്ടും ആയിരങ്ങളാണ് കിലോ കണക്കിന് ഭക്ഷ്യവസ്തുക്കളുമായി എത്തുന്നതെന്നാണ് ഷെഫ് പിള്ള പറയുന്നത്. 2000 കിലോ ബിരിയാണി അരി, 200 കിലോ നെയ്യ്, 200 കിലോ വെളിച്ചെണ്ണ, 30,000 ത്തോളം ഫുഡ് കണ്ടെയ്നറുകൾ എന്നിങ്ങനെ ലോഡ് കണക്കിന് സഹായങ്ങൾ ബത്തേരിയിലെത്തുന്നു. ഇവരോടെല്ലാം നന്ദി പറയുന്നുവെന്നും ഇപ്പോൾ അതെല്ലാം സ്നേഹപൂർവം നിരസിക്കുകയാണെന്നും ഷെഫ് പിള്ള സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

ഇതുവരെ 8,000 പേർക്ക് ഭക്ഷണമുണ്ടാക്കി നൽകിയെന്നും വരുംദിവസങ്ങളിൽ 25,000 പേർക്കുള്ള ഭക്ഷണമൊരുക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ഷെഫ് പിള്ള അറിയിക്കുന്നത്. 'സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ഒന്നുറങ്ങിയെഴുന്നേൽക്കും മുമ്പ് പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ജനത. ദുരന്തമുണ്ടായ അന്നുതൊട്ട് നാലുനാൾ രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി ഏകദേശം 8,000ത്തോളം പേർക്ക് ഭക്ഷണമുണ്ടാക്കാനായതിൽ അതിയായ സന്തോഷമുണ്ട്. വരുംദിവസങ്ങളിൽ 25,000 പേർക്കുള്ള ഭക്ഷണമൊരുങ്ങുകയാണ്'- ഷെഫ് പിള്ള കൂട്ടിച്ചേർത്തു. 

Full View

രക്ഷാപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്‍പ്പെടെ സൗജന്യമായി ഭക്ഷണം നല്‍കുന്ന നല്ല മനസിനെ പ്രശംസിക്കുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ഭക്ഷണം പാചകം ചെയ്യുന്നതിന്റെ റീല്‍ ഷെഫ് പിള്ള സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെ മാർക്കറ്റിങ്ങാണെന്ന വിമർശനവും ഉയർന്നിരുന്നു. ഇതിന് ഷെഫ് പിള്ള തന്നെ മറുപടിയുമായെത്തുകയും ചെയ്തു.    

‘ഇതുവച്ച് മാർക്കറ്റ് ചെയ്യാനാണെങ്കിൽ നിങ്ങൾ ചിന്തിക്കുന്നതിനെല്ലാം അപ്പുറം നൂറു തരത്തിൽ മാര്‍ക്കറ്റ് ചെയ്യാനറിയാം..! നാളെ ഇതുപോലൊരു ദുരന്തം മറ്റൊരു സ്ഥലത്തുണ്ടായാൽ ഞങ്ങള്‍ ഇവിടെ ചെയ്യുന്നത് മാതൃകയാക്കി നൂറുകണക്കിനാളുകൾ ഇതിലും നന്നായി ചെയ്യാൻ ശ്രമിക്കും!'- എന്നായിരുന്നു ഷെഫ് പിള്ളയുടെ മറുപടി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News