ഭരണാനുകൂല സർവീസ് സംഘടനകളുടെ തമ്മിലടിയില്‍ താളം തെറ്റി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ
ജില്ലാ കലക്ടറെയും ഉപരോധിച്ചു


കോഴിക്കോട്: ഭരണാനുകൂല സർവീസ് സംഘടനകളുടെ തമ്മിലടിയില്‍ താളം തെറ്റി കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ഓഫീസുകൾ. ജീവനക്കാരെ അന്യായമായി സ്ഥലം മറ്റുന്നുവെന്നുവെന്നാരോപിച്ച് എൻജിഒ യൂണിയൻ അംഗങ്ങൾ സമരത്തിനിറങ്ങി. ജില്ലാ കലക്ടറെയും ഉപരോധിച്ചു. രാഷ്ട്രീയ പ്രേരിതമായ സമരം തുടർന്നാൽ സിപിഎം ഭരിക്കുന്ന മറ്റു വകുപ്പുകളിൽ സമരം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ജോയിന്‍റ് കൗൺസിൽ .
താമരശ്ശേരി താലൂക്ക് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മറ്റിയതാണ് സിപിഎം-സിപിഐ സർവീസ് സർവീസ് സംഘടനകളുടെ തമ്മിലടി ആരംഭിച്ചത്. സ്ഥലം മാറ്റം ജോയിൻ്റ് കൗൺസിലിൻ്റെ സമ്മർദത്തിന് വഴങ്ങിയെന്നാരോപിച്ച് എൻജിഒ യൂണിയൻ പ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലാ കലക്ടറുടെ ചേംബറിന് മുന്നിലും എഡിഎമ്മിൻ്റെ ഓഫീസിനു മുന്നിലും കുത്തിയിരുന്ന് പ്രതിഷേധിച്ചു. താമരശ്ശേരി,വടകര, കൊയിലാണ്ടി താലൂക്ക് ഓഫീസുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാല്‍ എൻജിഒ യൂണിയൻ സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ലീവ് എടുക്കാതെ പണിമുടക്കുന്നത് ശരിയല്ലെന്നും ജോയിൻ്റ് കൗൺസിൽ നേതാക്കൾ മീഡിയവണിനോട് പറഞ്ഞു. റവന്യൂ വകുപ്പിലെ ഓഫീസുകളിൽ എൻജിഒ യൂണിയൻ നടത്തുന്ന സമരം തുടർന്നാൽ സിപിഎം ഭരിക്കുന്ന വകുപ്പുകളിൽ മറുപടി സമരം സംഘടിപ്പിക്കാനാണ് ജോയിൻ്റ് കൗൺസിൽ നീക്കം. എന്‍ജിഒ യൂണിയന്‍ സമരം സിവില്‍ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചു.