'ഇൻഡ്യ മുന്നണി ആത്മപരിശോധന നടത്തണം'; എം.എ ബേബി
കഴിഞ്ഞ തവണ ബിജെപിയെ തോൽപ്പിക്കാമായിരുന്നുവെന്നും ബേബി മീഡിയവണിനോട്
മധുര:ഇൻഡ്യ മുന്നണി ആത്മപരിശോധന നടത്തണമെന്ന് നിയുക്ത സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. കഴിഞ്ഞ തവണ ബിജെപിയെ തോൽപ്പിക്കാമായിരുന്നെന്നും ബേബി മീഡിയവണിനോട് പറഞ്ഞു. ഇൻഡ്യ സഖ്യം മുന്നണിയല്ല, ബ്ലോക്ക് ആണ്. മുന്നണിയെങ്കിൽ പരസ്പരം മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇൻഡ്യ മുന്നണിയുടെ പ്രവർത്തനം കുറച്ച് കൂടി മെച്ചപ്പെടുത്തണം.ഇൻഡ്യ മുന്നണി ഒരു വർഷമായി യോഗം ചേരുന്നില്ല.ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളി കോൺഗ്രസ് ഇടപെടണം'. എം.എ ബേബി മീഡിയവണിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
'മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പറ്റിയില്ല. മുഖ്യമന്ത്രിയെ തകർക്കാൻ കേന്ദ്രം ശ്രമിക്കുന്നു. കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ എത്ര വലിയ ആഭാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. കേരളത്തില്‍ സ്വര്‍ണക്കടത്ത് കൂടുന്നുവെന്നും അതിന്‍റെയെല്ലാം പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എത്ര ആഭാസകരമായ പ്രയോഗമാണ് പ്രധാനമന്ത്രി നടത്തിയത്.കള്ളക്കടത്ത് നടന്നാല്‍ തടയേണ്ടത് കേന്ദ്ര ഏജന്‍സിയാണ്.അത് നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയാണ്. കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ച് ബിജെപിയുടെ നേതാവായ പ്രധാനമന്ത്രിക്ക് എന്ത് വിടുവായത്തവും എന്ത് വിവരക്കേടും പറയാം. ഇത് തന്നെയാണ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുണ്ടായിരുന്നപ്പോള്‍ അദ്ദേഹവും പറഞ്ഞത്. കേന്ദ്ര അന്വേഷണ ഏജൻസികൾ പല നാടകങ്ങളും നടത്തി.കേരളത്തിലെ മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ആക്രമിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ്.കേന്ദ്ര അന്വേഷണ ഏജൻസികൾ പല നാടകങ്ങളും നടത്തി. അതെല്ലാം പരാജയപ്പെട്ടു. മുഖ്യമന്ത്രിയെ തൊടാന്‍ കഴിഞ്ഞില്ല.എങ്കില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തില്‍പ്പെട്ടവരെ പിടിക്കാം എന്നായി അവരുടെ ലക്ഷ്യം.എക്സലോജി കമ്പനിയുടെ പേരിൽ മുഖ്യമന്ത്രിയുടെ മകളെ വേട്ടയാടി.ഇത് ഗൂഢാലോചനയുടെ ഭാഗമാണ്..എം.എ ബേബി പറഞ്ഞു.
'സെക്രട്ടറിയേറ്റ് പടിക്കലില്‍ തുടരുന്ന ആശസമരത്തിൽ സിപിഎം ഗൗരവം കാണിച്ചുട്ടുണ്ട്. ഇതൊരു കേന്ദ്ര ആവിഷ്കൃത പദ്ധതിയാണ്. കേരളത്തിലെ 500 താഴെയുള്ള ആശമാരാണ് സമരം ചെയ്യുന്നത്. കേന്ദ്രത്തിന്റെ സമീപനം മര്യാദയില്ലാത്തതാണ്. കേരളത്തിന് നോട്ട് അടിക്കാൻ പ്രസില്ല.വായ്പ എടുക്കാനുള്ള അവകാശവും ഇല്ല. കേരളത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ കേന്ദ്രം ശ്രമിക്കുകയാണ്..കേന്ദ്ര ഉത്തരവാദിത്തമുള്ള കാര്യം സംസ്ഥാനത്തിന്റെ പിടലിക്കിടുന്ന പരിപാടിയാണ് ആശാ സമരം, അത് തികച്ചും നിഷ്കളങ്കമല്ല.കേരളത്തിന് പണം തരാത്ത കേന്ദ്രത്തിനെതിരായിട്ടല്ലേ ഇവര്‍ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.