ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നൽകും; അഡ്വൈസറി കമ്മിറ്റി ഉത്തരവിറക്കി
മൃതദേഹം വൈദ്യ പഠനത്തിന് നൽകണമെന്ന് ലോറൻസ് പറഞ്ഞിരുന്നതായി സാക്ഷി മൊഴികളുണ്ടെന്ന് അഡ്വൈസറി കമ്മിറ്റി
തിരുവനന്തപുരം: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നൽകുന്നതിന് കളമശ്ശേരി മെഡിക്കൽ കോളജ് അഡ്വൈസറി കമ്മിറ്റി ഉത്തരവിറക്കി. മൃതദേഹം വൈദ്യ പഠനത്തിന് നൽകണമെന്ന് ലോറൻസ് പറഞ്ഞിരുന്നതായി സാക്ഷി മൊഴികളുണ്ടെന്ന് അഡ്വൈസറി കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞു. ലോറൻസിന്റെ സഹോദരൻറെ മകൻ എബി എബ്രഹാം, മറ്റൊരു ബന്ധു രാജൻ എന്നിവരാണ് സാക്ഷികൾ. പക്ഷെ ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന് മകൾ സുജാത അഡ്വൈസറി കമ്മിറ്റിക്ക് മുമ്പാകെ ആവശ്യപ്പെട്ടു.
എന്നാൽ ഇക്കാര്യം എഴുതി ന ൽകാൻ സുജാത തയ്യാറായില്ലെന്നും അഡ്വൈസറി കമ്മിറ്റി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കുന്നതിന് ലോറൻസ് സമ്മതിച്ചിരുന്നതിന് രേഖകൾ ഉണ്ടായിരുന്നുവെന്ന് സുജാത പറഞ്ഞു. പക്ഷെ രേഖകൾ തിരിച്ചെടുക്കാൻ പറ്റാത്ത വിധം നഷ്ടപ്പെട്ടുവെന്നും സുജാത പറഞ്ഞു.