വിദ്വേഷ പ്രസംഗം: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം
വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം
മലപ്പുറം: വിദ്വേഷ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തം. വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടി അനിവാര്യമെന്ന് ഐഎൻഎൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വൃത്തികെട്ട പ്രസ്താവന ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേ സമയം വെള്ളാപ്പള്ളിയുടെ പ്രസ്താവന വിവാദമാക്കാനില്ലെന്ന നിലപാടിലാണ് സിപിഎം.
മലപ്പുറം ജില്ലക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശത്തിനെതിരെ മുസ്ലിം ലീഗ്, പിഡിപി ,AIYF തുടങ്ങിയവർ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ഇതിനിടയിലാണ് എല്‍ഡിഎഫ് ഘടകക്ഷിയായ ഐഎന്‍എല്‍ തന്നെ കേസെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
നവോത്ഥാന സംരക്ഷണ സമിതി നേതൃസ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ മാറ്റണമെന്നും ഐഎൻഎല്‍ ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെ വിദ്വേശ പരാമർശത്തിന് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, വിദ്വേഷ പരാമർശത്തോട് തണുപ്പന്‍ സമീപനമാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ കടുത്ത നടപടിയിലേക്ക് സർക്കാർ പോകില്ലെന്ന സൂചനയും സിപിഎം പ്രതികരണത്തിലുണ്ട്.