മലയോര യാത്രയിൽ അൻവർ: മലപ്പുറത്തെ കോൺഗ്രസ് നേതാക്കളും ഒരു ലീഗ് എംഎൽഎയും ശക്തമായി എതിര്‍ത്തു
മലപ്പുറത്തെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഒരു ലീഗ് എംഎല്‍എയുമാണ് കോൺഗ്രസ്-ലീഗ് സംസ്ഥാന നേതൃത്വങ്ങളുടെ നീക്കത്തെ എതിർത്തത്


മലപ്പുറം: പി.വി അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തിന്‍റെ തുടക്കമായി കരുതുന്ന മലയോര യാത്രയിലേക്ക് അന്‍വറിനെ ക്ഷണിച്ചത് ശക്തമായ എതിർപ്പ് മറികടന്ന്. മലപ്പുറത്തെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഒരു ലീഗ് എംഎല്‍എയുമാണ് കോൺഗ്രസ്-ലീഗ് സംസ്ഥാന നേതൃത്വങ്ങളുടെ നീക്കത്തെ എതിർത്തത്. ജില്ലയിലെ പ്രധാന നേതാക്കളായ എ പി അനില്‍കുമാറും ആര്യാടന്‍ ഷൗക്കത്തുമാണ് ഏറ്റവും ശക്തമായി എതിർത്തത്. അന്‍വറിന്‍റെ നാട്ടുകാരന്‍ കൂടിയായ ലീഗ് എംഎല്‍എ പി.കെ ബഷീറും അന്‍വറിനെ യുഡിഎഫിനോട് സഹകരിപ്പിക്കുന്നതില്‍ എതിർപ്പറിയിച്ചു. എന്നാൽ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ് രണ്ട് അഭിപ്രായത്തെയും രണ്ട് ഘട്ടത്തിലായി പിന്തുണച്ചു.
മലയോര സമര യാത്രയില്‍ പങ്കെടുക്കാനുള്ള ആഗ്രഹം പി വി അന്‍വർ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ നേരിട്ട് കണ്ടാണ് അറിയിച്ചത്. യുഡിഎഫില്‍ ചർച്ച ചെയ്ത് അറിയിക്കാമെന്നായിരുന്നു സതീശൻ നൽകിയ മറുപടി. കെ .സി വേണുഗാപോല്‍ , കെ. സുധാകരന്‍ , രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍ തുടങ്ങിയ നേതാക്കള്‍ ഈ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചു. സർക്കാർ വിരുദ്ധരുടെ പിന്തുണയുള്ള പി വി അന്‍വറിനെ മാറ്റി നിർത്തുന്നത് രാഷ്ട്രീയ ബുദ്ധിയല്ലെന്ന നിലപാട് മുതിർന്ന യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചതാണ് അന്‍വറിന് ഗുണമായത്. അന്‍വറിന്‍റെ സന്ദർശനത്തിന് ശേഷം സതീശനും അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലപ്പുറം രാഷ്ട്രീയത്തില്‍ പി.വി അന്‍വർ വ്യക്തിപരമായ വെല്ലുവിളിയായി മാറുമോ എന്ന ആശങ്കയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളും ഒരു ലീഗ് എംഎല്‍എയും എതിർപ്പുയർത്താനുള്ള കാരണം. നേരത്തേ നിലമ്പൂരില്‍ മുസ്ലിം ലീഗ് നടത്തിയ പരിപാടിയില്‍ പി.വി അന്‍വർ പങ്കെടുത്തിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇസ്മയില്‍ മുത്തേടത്തിന്‍റെ ക്ഷണം സ്വീകരിച്ചാണ് അന്‍വർ ഈ പരിപാടിയില്‍ പങ്കെടുത്തത്.