വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസ്: രണ്ട് അധ്യാപകർ അറസ്റ്റിൽ

അടിവസ്ത്രം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു

Update: 2022-07-21 04:25 GMT
Advertising

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചകേസിൽ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകർ അറസ്റ്റിൽ. എൻ ടി എ ഒബ്‌സർവർ ഡോക്ടർ ഷംനാദ്, സെൻറർ കോഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദേശം നൽകിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസിന് ലഭിച്ചു. ഇരുവരും ആയുർ മാർത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും സഹ ചുമതലക്കാരനുമായിരുന്നു.

അതേസമയം കേസിൽ നേരത്തെ അഞ്ചുപേർ അറസ്റ്റിലായിരുന്നു. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി എത്തിയ ജോസ്ന, ജോബി, ബീന, ഗീതു, കോളജിലെ ക്ലീനിങ് ജീവനക്കാരായ എസ് മറിയം, കെ മറിയം എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെയും പെൺകുട്ടി നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത്. പെൺകുട്ടികൾക്ക് വസ്ത്രം മാറാൻ സൗകര്യം ഒരുക്കിയത് ക്ലീനിങ് ജീവനക്കാരാണെന്ന് കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു

സംഭവത്തിൽ പരീക്ഷാ സെൻറർ സൂപ്രണ്ട് ഉൾപ്പടെയുള്ളവരെ ചോദ്യംചെയ്തിരുന്നു. കോളജിൽ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് സൂപ്രണ്ട് നൽകിയ വിശദീകരണം. സാധാരണക്കാരായ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കുകയാണെന്നും ആരോപണമുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News